കോഴിക്കോട്: പാലത്തായിയിൽ ബി.ജെ.പി നേതാവ് നാലാംക്ലാസുകാരിയെ പീഢിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ അനാസ്ഥക്കെതിരെ വെർച്വൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു. ‘പാലത്തായി കേരളം മറക്കില്ല’ എന്ന തലക്കെട്ടിൽ സമൂഹത്തിന്‍റെ വിവിധതുറകളിലുള്ള പ്രമുഖ വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കേസിലെ മുഖ്യപ്രതി ബി.ജെ.പി നേതാവ് പത്മരാജൻ അറസ്റ്റിലായി മൂന്നു മാസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കപ്പെടാത്തത് പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. മറ്റൊരാൾ കൂടി പീഢിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ ഇതുവരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഷേധസംഗമം ചൂണ്ടിക്കാട്ടി.
90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് വെർച്വൽ പെൺപ്രതിഷേധം സംഘടിപ്പിച്ചത്. പെൺകുട്ടിക്ക് നീതി ലഭിക്കുവോളം ജാഗ്രത തുടരേണ്ടതുണ്ട്.
കൂട്ടുപ്രതികളായ സംഘ്പരിവാർ നേതാക്കൾക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതും സർക്കാർ-സംഘ്പരിവാർ ഒത്തുകളിയുടെ സൂചനയാണ്. വനിതാ ശിശുക്ഷേമ വകുപ്പ് കൈയാളുന്ന മന്ത്രി ശൈലജയും തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് കൈകൊള്ളുന്നതെന്ന് പ്രതിഷേധ സംഗമം ആരോപിച്ചു.
പ്രതി രക്ഷപ്പെടാനുള്ള സാധ്യതകളെ ഇല്ലാതാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കേരളം ശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി.
സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് ആമുഖഭാഷണം നടത്തി. രമ്യ ഹരിദാസ് എം.പി, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, അഡ്വ. കെ.പി മറിയുമ്മ (വനിതാ ലീഗ്), ഗോമതി, അജിത (അന്വേഷി), എം.സുൽഫത്ത്, ബിന്ദു അമ്മിണി, റാനിയ സുലൈഖ (സ്റ്റുഡന്‍റ് ആക്ടിവിസ്റ്റ്), വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി തുടങ്ങി നാൽപതോളം പ്രമുഖർ സംസാരിച്ചു. വിമൻ ജസ്റ്റിസ് ജന. സെക്രട്ടറി മിനി വേണുഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്‍റ് സി. ഉഷാകുമാരി നന്ദിയും പറഞ്ഞു.
നീതി ലഭ്യമാക്കാൻ അധികാരികളുടെ ശ്രദ്ധ പതിക്കുന്നതിനായി മൂന്നു മണിക്കൂർ നീണ്ട വേറിട്ട ഓൺലൈവ് പ്രതിഷേധം കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെയുള്ള ജനകീയ കുറ്റപത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.