കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കംപൊട്ടി സ്ത്രീക്ക് പരിക്ക്. കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് ബി.ജെ.പി പ്രവർത്തകയായ വ്യാപാരിക്ക് പരിക്കേറ്റത്.
അതേസമയം, ആഹ്ലാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും കോടതി വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 50തോളം പേർക്കെതിരെയും കൊളവല്ലൂർ പൊലീസ് കേസെടുത്തു. കടവത്തൂർ സ്വദേശി ലീല നൽകിയ പരാതിയിലാണ് കേസെടുത്തത്.
പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജനാണ് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. ബലാത്സംഗ കുറ്റത്തിൽ പ്രതി 40 വർഷം തടവ് അനുഭവിക്കണമെന്നും ഇതിനു ശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസം അനുഭവിക്കണമെന്നും പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണി വിധിച്ചു. ബലാത്സംഗം, പോക്സോ വകുപ്പുകളിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജൻ (49) പെൺകുട്ടിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുവന്നതോടെ ആ സമയത്ത് സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രതി ഉയർത്തിയത്. എന്നാൽ ഇത് തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവുമുണ്ടായി. കുട്ടികൾ സംഭവത്തെക്കുറിച്ച് പറയുമ്പോൾ തീയതിക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്ന ഹൈകോടതി ഉത്തരവ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോസിക്യൂട്ടർ പി.എം. ഭാസുരി കോടതിയിൽ ഹാജരാക്കി.
കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ സംഘ്പരിവാർ അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാനൂർ പൊലീസ് 2020 മാർച്ച് 17ന് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിൽ നിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2020 ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.