കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ നിർദേശപ്രകാരം പാലാരി വട്ടം മേൽപാലം നിർമാണം വേഗം പൂർത്തിയാക്കുകയായിരുന്നെന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ഒന്നാം പ്രതിയുമായ സുമിത് ഗോയൽ ഹൈകോടതിയിൽ.
വേണ്ടത്ര ടാറിങ് നടത്തിയിട്ടില്ലെന്ന ആരോപണം അംഗീകരിച്ചാലും മേൽപാലത്തിന് ബലക്ഷയമില്ല. നിർമാണത്തിൽ ചതിയോ വഞ്ചനയോ ഉണ്ടായിട്ടില്ല. നിർമാണത്തിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് സർക്കാറിെൻറ വിവേചനാധികാരം ഉപയോഗിച്ചാണെന്നും പാലം അഴിമതി സംബന്ധിച്ച വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് േഗായൽ നൽകിയ ഹരജിയിൽ പറയുന്നു. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപ്പാക്കിയതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
പൊതുസേവകർ ആരോപണവിധേയരായ കേസുകളിൽ സർക്കാറിെൻറ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്നാണ് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയിലുള്ളതെന്നും പാലാരിവട്ടം മേൽപാലം കേസിൽ ഇത് പാലിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
നിർമാണത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്ന ഘട്ടത്തിൽ വിജിലൻസ് അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരൻ നിർദേശിച്ചതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതിനുശേഷം സർക്കാറിെൻറ മുൻകൂർ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമത്തിൽ നിലവിലില്ലാത്ത വകുപ്പു പ്രകാരമാണ് കേസെടുത്തത്. മേൽപാലം നിർമാണകരാർ ഇപ്പോഴും നിലവിലുണ്ട്. പാലത്തിന് ബലക്ഷയം ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ഇതേക്കുറിച്ച് പഠനം നടത്തിയ ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് പരസ്യമാക്കിയിട്ടുമില്ലെന്നും ഹരജിയിൽ പറയുന്നു.
അതേസമയം, സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് തുടങ്ങി നാല് പ്രതികളുടെ ജാമ്യ ഹരജിയിൽ ഒക്ടോബർ ഒമ്പതിന് വിധിയുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.