അലനല്ലൂർ: ഗ്രാമപഞ്ചായത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ കഴിയുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് ആക്ഷേപം. 14 ദിവസം പൂർത്തീകരിച്ചിട്ടും സ്രവ പരിശോധന നടത്താൻ അധികൃതർ ഇതുവരെ സമീപിക്കാത്ത സാഹചര്യമാണ്. ഹോം ക്വാറൻറീനിൽ കഴിയുന്നവരെ പരിശോധനക്ക് വിധേയമാക്കുമ്പോഴും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ കഴിയുന്നവരെ പരിഗണിക്കുന്നില്ലെന്നാണ് പരാതി. ഗ്രാമപഞ്ചായത്തിൽ അലനല്ലൂരിലും എടത്തനാട്ടുകരയിലുമായി 25 പേരാണ് പൊതുക്വാറൻറീനിൽ കഴിയുന്നത്.
ഇതിൽ രണ്ടുപേർ 14 ദിവസം പൂർത്തീകരിക്കുകയും അഞ്ച് പേർ 10 ദിവസം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആരെയും ഇതുവരെ സ്രവ പരിശോധനക്ക് വിധേയമാക്കുകയോ ഇതുസബന്ധിച്ച് ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപമുണ്ട്. ആദ്യം എത്തിയ ആളുകൾ എന്ന ക്രമത്തിലാണ് പരിശോധന നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും കഴിഞ്ഞദിവസം എട്ട് ദിവസം മാത്രമായ ഒരു രോഗലക്ഷണങ്ങളും കാണിക്കാത്ത ഒരാളെ സ്രവപരിശോധനക്ക് വിധേയമാക്കിയെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.
ആശാപ്രവർത്തകർ ഒഴികെയുള്ള അധികൃതർ തികഞ്ഞ അനാസ്ഥയാണ് തങ്ങളോട് കാണിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അലനല്ലൂരിൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. നിരന്തരം അയൽ ജില്ലകളിൽ സന്ദർശനം നടത്തുന്നവരും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവരുമായ 37 പേർ ക്യാമ്പിലെത്തി സ്രവം പരിശോധനക്ക് നൽകി. ഇത്തരത്തിലുള്ള ക്യാമ്പ് അടുത്ത തിങ്കളാഴ്ച എടത്തനാട്ടുകരയിലും നടത്തുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇത്തരം ക്യാമ്പുകളിലും ക്വാറൻറീനിൽ കഴിയുന്നവരെ പരിശോധിക്കാൻ കഴിയുന്നില്ല. നിലവിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ 168 പേരാണ് ക്വാറൻറീനിൽ കഴിയുന്നത്. ഇതിൽ 25 പേർ ഗ്രാമപഞ്ചായത്ത് ഒരുക്കിയ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലും 143 പേർ ഹോം ക്വാറൻറീനിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.