കോഴിക്കോട്: പൈസ കൊടുത്ത് പാലക്കാടിനെയും അവിടെയുള്ള വോട്ടുകളെയും വാങ്ങാന്‍ കഴിയില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ ബി.ജെ.പിയെയും അവരുടെ പൈസയെയും തള്ളിക്കളയുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കും. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
'പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണത്തെയും തിരസ്‌കരിക്കുമെന്നത് തീര്‍ച്ചയാണ്. രണ്ടിന്റെയും മുന്‍പില്‍ പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബിജെപിയുടെ പരീക്ഷണങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയല്ല പാലക്കാടെന്ന് അവര്‍ മനസിലാക്കണം. പൈസ കൊടുത്ത് പാലക്കാടിനെയും അവിടെയുള്ള വോട്ടുകളെയും വാങ്ങാന്‍ കഴിയില്ല. നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലൂടെയും അവര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിലൂടെയുമാണ് പാലക്കാട്ടെ ജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കുക'. എംപി പറഞ്ഞു.
'രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണവും സാരിയും നല്‍കുന്ന സമീപനമാണ് നാം കണ്ടത്. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് പണം നല്‍കേണ്ടിവന്നു. ഇത്തരത്തില്‍ പാലക്കാട്ടെ ജനങ്ങളെ പുല്ലുവില കല്‍പ്പിച്ച ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കും. ഈ തെരഞ്ഞെടുപ്പില്‍ ഇതിനോടകം ബിജെപി പരാജയം സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു'. ഷാഫി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. പിന്നാലെ, പിരായിരിയില്‍ വോട്ടര്‍മാര്‍ക്ക് സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.
ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് ഇതറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.