ഞായറാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഞായറാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ കീഴിൽ വരുന്ന എല്ലാ വിദ്യാഭ്യസസ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തുന്നതിന് സ്കൂളുകൾ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

അതേസമയം, ഞായറാഴ്ച സ്കൂളുകൾ പ്രവർത്തിദിനമാക്കി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനെ ക്രൈസ്തവസഭകൾ എതിർത്തിരുന്നു. എന്നാൽ, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഗാന്ധിജയന്തി ദിനമാണ് ഇത്തരം പരിപാടികൾ തുടങ്ങാൻ ഏറ്റവും നല്ലതെന്നും അതിന് പ്രത്യേക പ്രധാന്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന്റെ പ്രായോഗികതയിലുള്ള വിഷമം മനസിലാക്കുന്നുണ്ടെങ്കിലും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തതിൽ മാർത്തോമ്മാ സഭയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധദിനമാണെന്നും നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനെ പിന്തുണക്കുന്നുണ്ടെന്നും സഭ അറിയിച്ചു. ലഹരി വിരുദ്ധ ദിനത്തിനായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വി.ശിവൻകുട്ടിയും പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണം. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്കൂൾതല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഈ ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കണം- മന്ത്രി പറഞ്ഞു

Tags:    
News Summary - Orthodox Church declared a holiday for Sunday schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.