അഷ്‌റഫ് മീനാക്ഷിയിലെ ദുരന്തത്തിൽ തകർന്ന വീടിനു മുന്നിൽ
കള്ളാടി: മീനാക്ഷി തുരങ്കദുരന്തത്തിൽ തകർന്ന വീട് നെഞ്ചുപൊട്ടിയാണ് അഷ്‌റഫ് കണ്ടത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന സ്വന്തം വീടും ജീവിതസമ്പാദ്യവും നേരില്‍ കാണാന്‍ പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും കുടുംബവും കഴിഞ്ഞ ദിവസമാണ് എത്തിയത്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ സമ്പാദ്യമായ വീടും സ്ഥലവും മണ്ണിനും പാറക്കൂട്ടങ്ങള്‍ക്കും കീഴിലായ കാഴ്ച അവരുടെ കണ്ണ് നിറച്ചു. ഈമാസം ആറിന് രാത്രിയാണ് അഷ്‌റഫും ഭാര്യയും ഉംറ നിര്‍വഹിക്കാനായി യാത്ര തിരിച്ചത്. മകളും മരുമകനും പേരക്കുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും ദുരന്തസമയത്ത് അവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
‘സര്‍വശക്തന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാവരും സുരക്ഷിതരായത്. ഞങ്ങള്‍ ഉംറക്ക് പോയിരുന്നതിനാലും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. ജീവന്‍ തിരികെ കിട്ടിയതാണ് ഏറ്റവും വലിയ അനുഗ്രഹം -അഷ്‌റഫ് പറഞ്ഞു. ‘ജീവനുണ്ട്, അതാണ് ആശ്വാസം. പക്ഷേ ജീവിതം മുഴുവന്‍ അധ്വാനിച്ച് പണിത വീടും സ്വത്തുമെല്ലാം ഇല്ലാതായത് എങ്ങനെ തിരിച്ചു കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു. ദുരന്തവിവരം ഏഴിന് ഉച്ചയോടെ അറിഞ്ഞിരുന്നെങ്കിലും വീടിന് ഇത്രയധികം നാശനഷ്ടമുണ്ടായെന്നത് പിന്നീട് മാത്രമാണ് മനസ്സിലായത്.
ഉംറ കഴിഞ്ഞ് ഈ മാസം 20ന് നാട്ടിലെത്തിയെങ്കിലും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം ഇതുവരെ ദുരന്തസ്ഥലത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. 35 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങിയ അഷ്‌റഫ് കൃഷിയിലൂടെയാണ് പുതിയ ജീവിതം ആരംഭിച്ചിരുന്നത്. അതിനിടയിലാണ് ദുരന്തം അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ മണ്ണിട്ടത്. സര്‍ക്കാര്‍ താല്‍ക്കാലികമായി വാടകവീട് കണ്ടെത്തി നല്‍കിയിട്ടുണ്ടെന്നും എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.