കോഴിക്കോട്: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിപാടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാളയം ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ. മദ്യവും ലഹരി തന്നെയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് പാളയം ജുമാമസ്ജിദിൽ ജുമുഅ ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരിയെപ്പറ്റി മയക്കുമരുന്ന് എന്നല്ല, മയക്കുവിഷം എന്നാണ് പറയേണ്ടത്. സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്നതാണ് മദ്യവും മറ്റു ലഹരിപദാർഥങ്ങളും. മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സമ്പത്തിനെയും നശിപ്പിക്കുന്നതും കുടുംബത്തിലും നാട്ടിലും കലഹങ്ങളുണ്ടാക്കുന്നതുമായ മാരക വിഷമാണ് ലഹരി. ആത്മഹത്യകൾ, കൊലപാതങ്ങൾ, സംഘട്ടനങ്ങൾ തുടങ്ങിയ നിരവധി നാശങ്ങൾ അതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്.
സ്കൂൾ വിദ്യാർഥികളുടെ ബാഗിൽനിന്ന് പോലും മദ്യവും മറ്റു ലഹരി പദാർഥങ്ങളും കണ്ടെത്തുന്നത് നിത്യ സംഭവമായി. ലഹരി പിശാചിന്റെ മാലിന്യമാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. മദ്യം എല്ലാ തിന്മകളുടെയും താക്കോലാണെന്ന് മുഹമ്മദ് നബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നമ്മുടെ ഭരണഘടനയും മദ്യം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇനി വേണ്ടത് സർക്കാരും ജനങ്ങളുമൊന്നിച്ച് ഈ ലഹരി വിരുദ്ധ തൂഫാൻ അതിശക്തമായി അടിച്ച് വീശാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുകയാണ്. മദ്യത്തിന്റെ ലഭ്യത കുറക്കണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നത് മൂലം മദ്യം കൂടുതൽ പ്രചരിക്കുമെന്നും അതിനാൽ സർക്കാർ തീരുമാനത്തിൽനിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.