കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ മൂന്നു വിദ്യാർഥികളെ കണ്ടെത്തി. വയനാട് വടുവഞ്ചാലിൽ നിന്നാണ് മൂന്നുപേരെയും പൊലീസ് കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെയും (15) പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും (17) ഇയാളുടെ സുഹൃത്തും പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥിയെയുമാണ് (15) വ്യാഴാഴ്ച മുതൽ കാണാതായത്. വിദ്യാർഥികൾ വടുവഞ്ചാലിലെ ചിത്രഗിരിയിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ആദ്യം കണ്ടെത്തിയത് പ്ലസ് വണ്ണിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർഥിയെ ആയിരുന്നു. ഇതോടെ പൊലീസ് എത്തിയതറിഞ്ഞ് മറ്റു രണ്ടുപേരും ഇവിടെനിന്ന് മുങ്ങി. പത്താം ക്ലാസുകാരിയെ കാണാതായ പരാതിയാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടി സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും പെൺകുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചു. അതോടെയാണ് കുട്ടിയെ കാണാതായ വിവരം പുറത്തായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ യൂണിഫോം സ്കൂളിന് സമീപത്തെ റബർ തോട്ടത്തിന് സമീപത്തെ പറമ്പിൽനിന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെയും കാണാതായതായി വിവരം പുറത്തുവരികയായിരുന്നു.
മൂന്നുപേരുടെയും മാതാപിതാക്കളുടെ പരാതിയിൽ താമരശ്ശേരി പൊലീസ് വെവ്വേറെ കേസുകൾ എടുത്ത് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂവരും പറമ്പിൽ നിൽക്കുന്നത് സമീപത്തെ റബർ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. അസ്വാഭാവികമായി മൂവരെയും ശ്രദ്ധിച്ച ഇയാൾ ഇവരുടെ ചിത്രം പകർത്തി. കുട്ടികളെ കാണാതായെന്ന വിവരം പുറത്തായതോടെ ഫോട്ടോകൾ സ്കൂൾ അധികൃതർക്ക് ഇയാൾ കൈമാറുകയായിരുന്നു. ഇതിൽ നിന്നാണ് പെൺകുട്ടിയുടെ ഒപ്പമുള്ളവരുടെ വിവരം ലഭിച്ചത്. ഇരുചക്രവാഹനങ്ങളുടെ നമ്പർ സി.സി.ടി.വിയിൽ നിന്ന് പൊലീസിന് ലഭിച്ചു.
പെൺകുട്ടിയും കൂട്ടുകാരനും ഒരു ബൈക്കിലും സുഹൃത്ത് ഒരു സ്കൂട്ടറിലുമായാണ് പോയത്. ബത്തേരി-മുത്തങ്ങ അതിർത്തി വഴി കർണാടകയിലേക്ക് കടന്നതായാണ് ആദ്യം പൊലീസിന് സൂചന ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ വടുവഞ്ചാലിൽ ചിത്രഗിരിയിൽ എത്തിയതായി വിവരം ലഭിച്ചു. കാണാതായ ആൺകുട്ടിയുടെ 18,000 രൂപ വരുന്ന സ്മാർട്ഫോൺ 10,000 രൂപയ്ക്ക് താമരശ്ശേരിയിലെ ഒരു കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. ഈ ഫോൺ വിറ്റ ശേഷം മറ്റുള്ളവരുടെ കൈവശമുള്ള ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കിയാണ് ഇവർ പോയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയും കർണാടക പൊലീസുമായി ബന്ധപ്പെട്ടുമാണ് വിദ്യാർഥികളെ തേടി പൊലീസ് അന്വേഷണം നടത്തിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.