ന്യൂഡൽഹി: ഫാദർ സ്റ്റാൻ സ്വാമിയെ മനപ്പൂർവം കുടുക്കിയതാണെന്ന സൈബർ വിദഗ്ധരുടെ റിപ്പോർട്ട് പാർലമെന്റിലും ചർച്ചയാക്കി പ്രതിപക്ഷം. ഇതുസംബന്ധിച്ച് രാജ്യസഭയിൽ ബിനോയ് വിശ്വം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ. സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനും മറ്റുള്ളവർക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം ചുമത്തിയത്.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടിയ ഈ രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്.
യു.എസിലെ പ്രമാദമായ ബോസ്റ്റൺ മാരത്തൺ ബോംബ് കേസിലെ അടക്കം ഡിജിറ്റൽ ഫോറൻസിക് അന്വേഷണം നടത്തിയ സ്ഥാപനമാണിത്. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ നെറ്റ്‍വയർ എന്ന ഹാക്കിങ് സോഫ്റ്റ് വെയർ വഴി 2014 മുതൽ അഞ്ചു വർഷം അനധികൃതമായി പ്രവേശനം നേടി അജ്ഞാതനായ ഹാക്കർ 44 രേഖകൾ എത്തിച്ചെന്നാണ് കണ്ടെത്തിയത്. പ്രമുഖരെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് എൻ.ഐ.എ ആരോപിച്ച രേഖകളും ഇതിലുണ്ടായിരുന്നു. 2019ൽ സ്വാമിയുടെ വസതി റെയ്ഡ് ചെയ്ത ദിവസം വരെ ഹാക്കറുടെ പ്രവർത്തനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.