തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിട്ടുനിൽക്കുന്നുവെങ്കിലും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം 17പേർക്കാണ് വേദിയിൽ ഇരിപ്പിടമുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് കാണിച്ചുകൊണ്ടായിരുന്നു മന്ത്രി വി.എൻ വാസവൻ ഇക്കാര്യം വ്യക്തമാക്കിയത്.
എം.വിൻസന്റെ് എം.എൽ.എക്കും ശശി തരൂർ എം.പിക്കും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും വേദിയിൽ ഇരിപ്പിടമുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി മന്ത്രി വി.എൻ. വാസവൻ എന്നിവർ മാത്രമാണ് സംസാരിക്കുക.
ആദ്യ ഘട്ടത്തിൽ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചില്ലെന്നാരോപിച്ചാണ് പ്രതിപക്ഷനേതാവ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ക്ഷണമില്ലാത്തത് വിവാദമായതിന് ശേഷമാണ് ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് മുമ്പായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾ വി.ഡി. സതീശൻ പങ്കുവെച്ചു.
'ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു' -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.