തിരൂർ റെയിൽവേ സ്റ്റേഷൻ

മുഖം മിനുക്കി, ഈ ഏഴ് റെയിൽവേ സ്റ്റേഷനുകൾ; അമൃത് ഭാരത് പദ്ധതിയിൽ നവീകരണം പൂർത്തിയായി

കോഴിക്കോട്: കേരളത്തിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ ഏഴ് റെയിൽവേ സ്റ്റേഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. പാലക്കാട് ഡിവിഷനു കീഴിൽ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, ഫറോക്ക്, തലശ്ശേരി സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

യാത്രക്കാർക്കായി അത്യാധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഉയർത്തിയ പ്ലാറ്റ് ഫോമുകൾ, ആകർഷകമായ പ്രവേശന കവാടങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വിപുലമായ ലൈറ്റിങ് സംവിധാനങ്ങൾ തുടങ്ങിയവയാണ് ഈ സ്റ്റേഷനുകളുടെ പ്രത്യേകത.

തിരൂർ റെയിൽവേ സ്റ്റേഷനിൽ 26.55 കോടി രൂപയുടെ നവീകരണമാണ് അമൃത് പദ്ധതിയിലൂടെ നടപ്പാക്കിയത്. പദ്ധതിക്കായി ആദ്യം 18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മൂന്ന് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും ടിക്കറ്റ് കൗണ്ടറിൽ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. പുതിയ കവാടത്തിലേക്കുള്ള നടപ്പാതയും നവീകരിച്ചു. പ്രധാന കവാടം നേരത്തേ മോടി പിടിപ്പിച്ചിരുന്നു.

നിലമ്പൂർ റോഡ് സ്റ്റേഷനിൽ 16.44 കോടി രൂപയുടെ നവീകരണം പൂർത്തിയായി. രണ്ടാം പ്രവേശന കവാടം, ആധുനിക ബുക്കിങ് ഓഫിസ്, പ്ലാറ്റ് ഫോം മേൽക്കൂര, പുതിയ സിഗ്നൽ സംവിധാനം എന്നിവ സജ്ജമാക്കി. ആദ്യഘട്ടത്തിൽ എട്ടു കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്. 

പരപ്പനങ്ങാടി സ്റ്റേഷൻ 14.21 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. പ്രവേശന കവാടം മനോഹരമാക്കിയതിനൊപ്പം വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കി. ആദ്യഘട്ടത്തിൽ 6.3 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ 7.59 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്റ്റേഷന്റെ മുഖഭാഗം പൂർണമായും നവീകരിച്ച് ആകർഷകമായ രൂപം നൽകി. കോഴിക്കോട് മേഖലയുടെയും പ്രാദേശിക സംസ്കാരത്തിന്റെയും പൈതൃകം പ്രതിഫലിപ്പിക്കുന്ന മ്യൂറൽ ചിത്രങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ഫുട് ഓവർ ബ്രിഡ്ജ് നിർമിച്ചു. വാഹന പാർക്കിങ് സൗകര്യം വിപുലീകരിക്കുകയും യാത്രക്കാർക്ക് വിശാലമായ എ.സി, നോൺ എ.സി കാത്തിരിപ്പ് ഹാളുകളും സജ്ജമാക്കി.

ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് 9.94 കോടി രൂപയാണ് ചെലവഴിച്ചത്. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും നടപ്പാക്കി.

അങ്കമാലി 9.28 കോടി രൂപ ചെലവിൽ ആധുനികവത്കരിച്ചു. സ്റ്റേഷന്റെ സൗന്ദര്യവത്കരണം, യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ 22.32 കോടി രൂപ ചെലവിലും ആധുനിക രീതിയിൽ നവീകരിച്ചു.

റെയിൽവേ സ്റ്റേഷനുകൾ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുമ്പോഴും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാവുകയാണ്. മലപ്പുറം ജില്ലയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് ഭൂരിഭാഗം ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പുള്ളത്.

പരപ്പനങ്ങാടിയിൽ മാവേലി എക്സ്പ്രസിനും മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനും സ്റ്റോപ്പില്ല. ചാലക്കുടി, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതിന്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. 

Tags:    
News Summary - New Look for Seven Railway Stations in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.