തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചുവെന്ന് ആരോഗ്യവകുപ്പ്. കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരനാണ് മരിച്ചത്. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ്. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പനിയും ഛർദിയുമടക്കം ലക്ഷണങ്ങളോടെയാണ് 63കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണകാരണം കോളറയാണെന്ന് ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന് പിന്നാലെ, പ്രദേശത്തെ സാമ്പിളുകള്‍ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ബന്ധുക്കൾക്കോ സമീപവാസികൾക്കോ ആർക്കും രോഗലക്ഷണമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ റിപ്പോർട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമിൽ 26 കാരൻ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായിരുന്നില്ല. ഉറവിടം കണ്ടെത്തുന്നതിന് പലവിധ പരിശോധനകൾ നടത്തിയെങ്കിലും ഫലവുമുണ്ടായില്ല.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്. വയറിളക്കവും ഛർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മർദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകൾക്കുമുണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്.
നിയന്ത്രണവിധേയമെന്നും നിർമാർജനം ചെയ്തെന്നും കരുതിയിയിരുന്ന കോളറ കേസുകൾ ആവർത്തിക്കുന്നത് ആരോഗ്യവകുപ്പിന് മുന്നിലുയർത്തുന്നത് വലിയ വെല്ലുവിളിയാണ്. തുടർച്ചയായി രണ്ടാംവർഷം തലസ്ഥാന ജില്ലയിൽ രോഗം സ്ഥിരീകരിച്ചതോടെ, വലിയ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.