കോഴിക്കോട്: അംബേക്കർ ഗ്രാമവികസന പദ്ധതി മാതൃകയിൽ പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾക്ക് സങ്കേത തലത്തിൽ ദുർബല പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഉത്തരവ്. നായാടി, വേടൻ, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാരുടെ സങ്കേതങ്ങളിൽ പരമാവധി ഒരുകോടി രൂപ വരെ പദ്ധതിക്കായി ചെലവഴിക്കും. പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന സങ്കേതങ്ങളിൽ ഭൂരിഭാഗവും പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽ പെട്ടവരായിരിക്കണം താമസിക്കുന്നത്.
ഇതിനായി പട്ടികജാതി ദുർബല വിഭാഗങ്ങളുടെയും പുനരധിവാസത്തെ പദ്ധതിയിൽ നടത്തിപ്പിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിവർഷം സംസ്ഥാന അടിസ്ഥാനത്തിൽ അത്തരത്തിലുള്ള രണ്ട് സങ്കേതങ്ങളെ പട്ടികജാതി വകുപ്പ് ഡയറക്ടർ മുൻഗാമിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. വ്യക്തിഗത ആനുകൂല്യങ്ങൾ ഒഴിവാക്കി സങ്കേതങ്ങളിലെ പൊതുവായ പ്രവർത്തികൾ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തും.
നിലവിൽ അംബേദ്കർ ഗ്രാമവികസന പദ്ധതി നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തന്നെ സങ്കേതതല പദ്ധതിയുടെ നടത്തിപ്പിനും പിന്തുടരണമെന്നാണ് നിർദേശം. ഭവന നിർമാണത്തിന് സ്ഥലം വാങ്ങാൻ ഗ്രാമപഞ്ചായത്ത് പരിധിയിൽ അഞ്ചു സെന്റ് വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ, മുൻസിപ്പാലിറ്റി പരിധിയിൽ മൂന്ന് സെൻറ് ഭൂമിക്ക് ആറ് രൂപ, കോർപ്പറേഷൻ പരിധിയിൽ മൂന്ന് സെ ന്റിന് ഏഴര ലക്ഷം രൂപയാണ് നൽകുക. പ്രായപരിധി 70 വയസാണ്. അപേക്ഷകൻ 70 വയസോ അതിനുമുകളിലോ പ്രായമുള്ളവരും ഒറ്റപ്പെട്ട് കഴിയുന്നവരും നിലാലംമ്പരും ആണെങ്കിൽ ഈ ആനുകൂല്യത്തിന് പരിഗണിക്കാം.
ഭവനനിർമാണത്തിന് ആറ് ലക്ഷം രൂപയാണ് ധനസഹായം. നാല് തവണകളായി തുക പൊതു പദ്ധതി മാനദണ്ഡങ്ങൾക്ക് അനുസൃതമായി നൽകും. വീടിൻറെ മേൽക്കൂര കോൺക്രീറ്റ് ചെയ്ത് അടുക്കള, ടോയ്‌ലറ്റ് എന്നിവ പൂർത്തിയാക്കിയതിനുശേഷം അവസാന ഗഡു അനുവദിക്കുകയുള്ളൂ.
ടോയ്‍ലെറ്റ് നിർമാണത്തിന് 40,000 രൂപയാണ് ധനസഹായം. ഭവന പുനരുദ്ധാരണത്തിന് രണ്ടര ലക്ഷം രൂപ, പഠനം മുറിക്ക് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയും അനുവദിക്കും. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ ആനുകൂല്യം അനുവദിക്കും.
കൃഷിഭൂമി വാങ്ങുന്നതിന് ധനസഹായം 10 ലക്ഷം രൂപ നൽകും. കുറഞ്ഞത് 25 സെൻറ് കൃഷി യോഗ്യമായതും സ്വതന്ത്ര ഉപയോഗത്തിനായി വഴി സൗകര്യമുള്ളതുമായ ഭൂമി ആയിരിക്കണം. സ്വന്തം ജില്ലക്ക് പുറത്ത് തൃശൂർ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ല. മുദ്രപത്ര ചെലവുകൾ സബ്സിഡിയിൽ ഉൾപ്പെടുത്തും.
സ്വയംതൊഴിൽ വ്യക്തിഗത സംരംഭത്തിന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഗ്രൂപ്പ് സംരംഭത്തിന് അഞ്ച് ലക്ഷം രൂപ പരമാവധി അനുവദിക്കും. ഒരു ഗ്രൂപ്പിൽ കുറഞ്ഞത് അഞ്ച് പേർ ഉണ്ടായിരിക്കണം. ഒരേ കുടുംബത്തിലുള്ളവർ ആകാൻ പാടില്ലന്നും മാർഗ നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.