തിരുവനന്തപുരം: സി.പി.ഐ അടക്കമുള്ള ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുറവിളി കൂട്ടുന്നതിനിടെ, ഭാര്യയുമായുള്ള പ്രശ്നം ഒറ്റരാത്രികൊണ്ട് സിനിമ സ്റ്റൈലിൽ ഒത്തുതീർപ്പാക്കി കെ.ബി ഗണേഷ് കുമാർ. മന്ത്രിയുടെ വാളകത്തെ വീട്ടിലെത്തിയ ഭാര്യ, മോശം സാഹചര്യത്തിൽ മറ്റൊരു സ്ത്രീക്കൊപ്പം മന്ത്രിയെ കണ്ടതായും ചിത്രങ്ങളടക്കം തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
സഹായം തേടിയപ്പോൾ സ്ഥലത്തെത്തിയ പൊലീസ് ഇടപെടാതെ മാറിനിന്നതടക്കമുള്ള ഗുരുതര സാഹചര്യവും ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയിരുന്നു. പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയതും തടഞ്ഞുവെച്ചതും പിടിച്ചുമാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടും പൊലീസ് കേസെടുക്കാതെ ഉൾവലിഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇടതുസർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ വെളിപ്പെടുത്തലിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം നടപടി എടുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ. എന്നാൽ, മന്ത്രിസ്ഥാനം തെറിക്കുന്നതടക്കമുള്ള അപകടം മുന്നിൽക്കണ്ട ഗണേഷ് ദ്രുതഗതിയിലാണ് കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിച്ചത്.
ഇന്നലെ രാത്രി തന്നെ ഭാര്യാസഹോദരിയെ ഫോൺ വിളിച്ച് മാപ്പ് പറയുകയും തെറ്റ് പറ്റിയതായി സമ്മതിക്കുകയും ചെയ്ത ഗണേഷ്, ഇന്ന് ഭാര്യ ബിന്ദുമേനോനെയും ഫോൺ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഇതോടെ, തങ്ങൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതായി ബിന്ദുമേനോൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.
ചരിത്രത്തിന്റെ തനിയാവർത്തനമാണ് കെ.ബി ഗണേഷ് കുമാറിനെതിരായ അപഥസഞ്ചാര ആരോപണം. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ, ഗണേഷ് കുമാറിനെതിരെ അന്നത്തെ ഭാര്യ ഡോ. യാമിനി തങ്കച്ചി തുറന്നുപറച്ചിൽ നടത്തുകയും അത് മന്ത്രിപദവി തെറിക്കുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ യുദ്ധകാലാടിസ്ഥാനത്തിൽ ഒത്തുതീർപ്പായത് മന്ത്രിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടെ പ്രതിസന്ധിയുടെ തോത് കുറച്ചു.
2013 ഏപ്രിൽ ഏഴിന് അർധരാത്രിയോടെയായിരുന്നു ഗണേഷിന്‍റെ രാജി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്ത് മന്ത്രിഭവനത്തിലെത്തിയ യുവതിയുടെ ഭർത്താവിന്‍റെ കാലിൽ വീണ് ഗണേഷ് കുമാർ മാപ്പുചോദിച്ചതും ഇത് ചോദ്യം ചെയ്തതിന് തന്നെ ഭീകരമായി മർദിച്ചതുമായിരുന്നു യാമിനി തങ്കച്ചിയുടെ തുറന്നുപറച്ചിൽ. രാജിക്കു പിന്നാലെ ആദ്യഭാര്യയുമായുള്ള ബന്ധം പിരിയുകയും പിന്നീട് ഇപ്പോൾ ആരോപണമുയർത്തിയ ബിന്ദു മേനോനെ വിവാഹം ചെയ്യുകയുമായിരുന്നു.
ഇതിനിടയിലാണ് യു.ഡി.എഫ് സർക്കാറിനെ പിടിച്ചുലച്ച സോളാർ കേസിലെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്ത്രീയുമായി ഗണേഷിനുണ്ടായിരുന്ന ബന്ധവും അക്കാലത്ത് കോളിളക്കമായി പുറത്തുവന്നു. മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ചത്.
2013ലേതിന് സമാനമായ സാഹചര്യം ഇപ്പോൾ മന്ത്രിയുടെ വാളകത്തെ വീട്ടിൽ നടക്കുകയും ഭാര്യ പൊലീസ് സഹായം തേടുകയും ചെയ്തു. എന്നാൽ, പ്രശ്നം ഒത്തുതീർന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസുകളിൽ സ്വീകരിച്ച നടപടികൾ പി.ആർ വർക്കിന് ഉപയോഗിച്ച മുഖ്യമന്ത്രിക്കും സർക്കാറിനും ആരോപണത്തിൽ നിലപാട് പറയേണ്ടിവരും.
രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത ഫേസ്ബുക്കിലിട്ട ‘ലൗ യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം എഴുതിയ ചായക്കപ്പുമായി മുഖ്യമന്ത്രി പൊതുവേദിയിൽ ഇരിക്കുന്നത് ഇടത് കേന്ദ്രങ്ങൾ സൈബറിടങ്ങളിൽ ആഘോഷിച്ച ചിത്രമാണ്. ഇതേ ചിത്രം പങ്കുവെച്ചാണ് ഗണേഷിനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയാറാകുമോ എന്ന് പ്രതിപക്ഷം ചോദിക്കുന്നത്. പത്തനാപുരത്ത് വീണ്ടും മത്സരിക്കാൻ തയാറെടുപ്പ് നടത്തുന്നതിനിടെ പുറത്തുവന്ന വിവാദം ഗണേഷിനും അഗ്നിപരീക്ഷയായി മാറും.
തനിക്കെതിരെയുള്ള ആരോപണം തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണെന്നായിരുന്നു ഗണേഷ് കുമാർ ഇന്നലെ പ്രതികരിച്ചത്. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടന്നും ഗണേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ പലതും വരും. ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണ്. ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, വട്ട് മൂത്താൽ ആർക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി തള്ളിക്കളയുന്നു. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ല. താനൊരു നല്ല പൊതു പ്രവർത്തകനാണോ, നല്ല എം.എൽ.എ ആണോ, പാവങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടോ, അഴിമതി നടത്തുന്നുണ്ടോ, വർഗീയത പ്രചരിപ്പിക്കുന്നുണ്ടോ..., ഇതൊന്നുമില്ലാത്ത തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും പിന്നീട് ചോദിച്ചാൽ പ്രണയങ്ങളെപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങൾ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ. പ്രണയം ഒരു കുറ്റമല്ല, ചിലർ ഒളിച്ചുവെക്കുന്നു, ചിലർ പരസ്യമാക്കുന്നു. മഹാത്മ ഗാന്ധിയെപ്പോലും വെറുതെ വിടുന്നില്ല, പിന്നെ തന്നെ വെറുതെ വിടുമോ? ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹർലാൽ നെഹ്‌റു. മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.ടി. വാസുദേവൻ നായർ ഇവരൊക്കെ പ്രണയത്തെപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധം. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. പത്തനാപുരത്തുകാർക്ക് 25 കൊല്ലമായിട്ട് തന്നെ അറിയാം. അതുകൊണ്ട് ഇത്തവണയും ജയിക്കും. എല്ലാവരും പ്രണയിക്കൂ, അപ്പോൾ ആർക്കും അസൂയ ഉണ്ടാകില്ലെന്നും ചോദ്യത്തിന് മറുപടിയായി ഗണേഷ്‌കുമാർ പറഞ്ഞു.
ഒരാളൊരു ബെൻസ്‌കാർ വാങ്ങി. അപ്പോൾ ഞാനെന്റെ അച്ഛനോട് പറഞ്ഞു, അച്ഛാ അവർ ബെൻസ് കാറ് വാങ്ങി. അച്ഛൻ പറഞ്ഞു, എല്ലാവരും വാങ്ങട്ടെടാ. അപ്പോൾ നമ്മൾ വാങ്ങുമ്പോൾ ആളുകൾക്ക് അസൂയയുണ്ടാകില്ല. അതുപോലെ എല്ലാവരും പ്രണയിക്കൂ, അപ്പോൾ അസൂയ മാറും- ഗണേഷ് കുമാർ വിശദീകരിച്ചു.
വീട്ടിനകത്തും ശത്രുവുണ്ടെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ‘എന്നും അങ്ങനെയല്ലേ..’ എന്നായിരുന്നു മറുപടി. ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മുൻ ഡി.ജി.പി ശ്രീലേഖ അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രാജേഷിനെ മേയറാക്കിയതിന് കുശുമ്പും കൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.