പത്തനാപുരം: രാഷ്ട്രീയ കോളിളക്കമായി വളർന്നുവന്ന മന്ത്രി കെ.ബി. ഗണേഷ്‍കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഇവർ, എല്ലാം ഒത്തുതീർന്നതായി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘തെറ്റ് പറ്റിപ്പോയി എന്ന് എന്റെ ഹസ്ബൻഡ് തുറന്നുപറഞ്ഞു. അദ്ദേഹം ക്ഷമാപണം നടത്തി. ഇന്നലെ രാത്രി തന്നെ എന്നെ ഫോൺ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുക്കാത്തതിനാൽ എന്റെ സിസ്റ്ററെ വിളിച്ച്, തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇന്ന് എന്നെയും ഫോണിൽ വിളിച്ചു ക്ഷമാപണം നടത്തി. എന്റെ ഹസ്ബൻഡിൽനിന്ന് ഇതാണ് ഞാൻ പ്രതീക്ഷിച്ചത്.
5000 പ്രണയമുണ്ടെന്നും 112ൽ വിളിക്കുന്നവർക്ക് വട്ടാണ് എന്നും മന്ത്രി പറഞ്ഞപ്പോൾ എന്റെ വൈകാരിക വിക്ഷോഭത്തിൽ ഞാൻ പരസ്യമായി പ്രതികരിച്ചു പോയതാണ്. എന്നാൽ, ഇപ്പോൾ എല്ലാം പിൻവലിച്ചിരിക്കുന്നു.
ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. അതെല്ലാം ക്ഷമിക്കുന്നു. ഇനി ഞങ്ങൾ തമ്മിൽ പ്രശ്നം ഇല്ല. മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടതില്ല. ഞാനാണ് കൂടെ ജീവിക്കുന്നത്, എന്നോട് ക്ഷമ പറഞ്ഞാൽ മതി. അത് പറയുകയും ചെയ്തു. പ്രതികാരവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ ഇനി ഇടപെടരുതെന്ന് എല്ലാവരോടും റിക്വസ്റ്റ് ചെയ്യുകയാണ്’ -ബിന്ദുമേനോൻ പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് ഇന്നലെ ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടോ കൈയിലുണ്ടെന്നും പരാതിപ്പെട്ടിട്ടും പൊലീസ് കൈയൊഴിഞ്ഞുവെന്നും ബിന്ദു പറഞ്ഞിരുന്നു.
‘മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. പറയാൻ പോലും പറ്റാത്ത കാര്യമാണിത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. മന്ത്രിയുടെ ഫോട്ടോയും അന്ന് എടുത്തിരുന്നു. ആ ഫോട്ടോകളെല്ലാം തന്‍റെ കൈയിലുണ്ട്. വാളകത്തെ വീട്ടിൽ തനിക്ക് വളരെ മോശം അനുഭവങ്ങളുമുണ്ടായി. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു, ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പുറത്തു കടക്കാൻ അനുവദിക്കാതെ വാതിൽ അടച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറും തന്‍റെ ബന്ധുവുമായ മുൻ ഡി.ജി.പി ശ്രീലേഖയുടെ നിർദേശ പ്രകാരം പൊലീസ് സഹായം തേടി. പൊലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട സ്ത്രീയെ കാറിൽ കയറ്റിവിട്ടു. അവർ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിയുകയാണ് ചെയ്തത്. തനിക്ക് വട്ടാണെന്ന് ഗണേഷ് മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറയേണ്ടി വന്നത്’ -എന്നാണ് ഇന്നലെ ബിന്ദു മേനോൻ പറഞ്ഞത്.
‘സാറിന് തെറ്റ് പറ്റിപ്പോയെന്ന് മന്ത്രിയുടെ സ്റ്റാഫിലുള്ളവർ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. ശാന്തൻ തന്നെയാണ് സ്ത്രീയെ കാറിൽ കയറ്റിക്കൊണ്ട് പോയത്. വീട്ടിൽ കണ്ടതിനെല്ലാം തെളിവുകളുണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ നിയമ നടപടിക്ക് ഇല്ല’ -ബിന്ദു വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.