പ്രതീകാത്മക ചിത്രം

അന്തർസംസ്ഥാന വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാകുന്നു; എൻ.ഒ.സി ഒഴിവാക്കാൻ സാധ്യത!

ന്യൂഡൽഹി: വാഹനങ്ങൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ വാഹന കൈമാറ്റത്തിന് ആവശ്യമായ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (എൻ.ഒ.സി) ഒഴിവാക്കാനാണ് സർക്കാറിന്റെ ആലോചന. നീതി ആയോഗ് നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ പ്രകാരമാണ് ഈ സുപ്രധാന നീക്കം.

നിലവിൽ, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ, പഴയ സംസ്ഥാനത്തെ ആർ.ടി.ഒയിൽ നിന്ന് എൻ.ഒ.സി വാങ്ങേണ്ടതുണ്ട്. വാഹനത്തിന് കുടിശ്ശികയുള്ള റോഡ് നികുതികളോ പിഴകളോ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

എന്നാൽ, കേന്ദ്രീകൃത വാഹന ഡാറ്റാബേസായ ‘വാഹൻ’ (VAHAN) സംവിധാനത്തിൽ വാഹനങ്ങളുടെ എല്ലാ വിവരങ്ങളും ഡിജിറ്റലായി ലഭ്യമാണ്. ഈ വിവരങ്ങൾ രാജ്യത്തുടനീളമുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. അതിനാൽ, പഴയ മോഡൽ എൻ.ഒ.സി ആവശ്യമില്ലാതെ തന്നെ, ഡിജിറ്റൽ സംവിധാനത്തിലൂടെ ഈ പരിശോധനകൾ സ്വയം പൂർത്തിയാക്കാൻ കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഓട്ടോമേറ്റഡ് ക്ലിയറൻസ് സംവിധാനം കൊണ്ടുവരാനാണ് പദ്ധതി.

വാഹനങ്ങളുടെ കൈമാറ്റം ലളിതമാക്കുന്നതിനൊപ്പം, വാഹനങ്ങളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, രജിസ്‌ട്രേഷൻ കഴിഞ്ഞ് നിശ്ചിത വർഷങ്ങൾ പിന്നിട്ട വാഹനങ്ങൾക്ക് പ്രവർത്തന നിയന്ത്രണങ്ങളുണ്ട്. ഇതിന് പകരം, അന്താരാഷ്ട്ര തലത്തിൽ പിന്തുടരുന്ന രീതിയിൽ കൃത്യമായ ഫിറ്റ്‌നസ് പരിശോധനകൾക്ക് പ്രാധാന്യം നൽകാനാണ് ശിപാർശ. സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണങ്ങളും പാലിക്കുന്ന വാഹനങ്ങൾ, അവയുടെ പഴക്കം പരിഗണിക്കാതെ തന്നെ റോഡിലിറക്കാൻ അനുമതി നൽകുന്ന രീതിയാണിത്.

ഈ പരിഷ്കാരങ്ങൾ നിലവിൽ വന്നാൽ, ജോലി സംബന്ധമായും മറ്റും സംസ്ഥാനങ്ങൾ മാറി താമസിക്കുന്നവർക്ക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ വലിയ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. ഗതാഗത മന്ത്രാലയം ഈ നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Government may remove noc rule for inter state vehicle transfers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.