തിരുവല്ല: ചെറുപ്പക്കാരായ കൂട്ടുകാരുമൊത്ത് വീട്ടിലുള്ള മദ്യപാനം ചോദ്യംചെയ്ത കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവല്ല നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റേതിൽ കമലാസനൻ (76) ആണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൊച്ചുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ജൂലൈ ഒമ്പതിന് വൈകീട്ടാണ് സംഭവം. പിതാവ് മരിച്ചുപോയ പെൺകുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം. കൂട്ടുകാരുമൊത്ത് കമലാസനൻ വീട്ടിൽ നടത്തുന്ന മദ്യപാനം പെൺകുട്ടിയും മാതാവ് അമ്പിളി പലതവണ എതിർത്തിരുന്നു. സംഭവദിവസം പെൺകുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്നു. മടങ്ങിയെത്തിയ മാതാവ് അമ്പിളി വീട്ടിൽ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതിൽ ക്ഷുഭിതനായ കമലാസനൻ അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന് അമ്പിളിയെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയാണ് മകൾക്ക് വെട്ടേറ്റത്.
ഇരു കൈകൾക്കും സാരമായി പരിക്കേറ്റ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളിട്ടു. സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽ പോയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് കമലാസനനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.