കൊച്ചി: കർത്താവിെൻറ അഞ്ചു മണവാട്ടിമാർ തിരുവസ്ത്രമണിഞ്ഞ് നീതിക്കുവേണ്ടി തെരുവിലിറങ്ങിയപ്പോൾ ഞെട്ടിയത് സഭയും അരമനകളും മാത്രമല്ല, പൊതുസമൂഹം കൂടിയായിരുന്നു. ഹൈകോടതി ജങ്ഷന് സമീപത്തെ തിരക്കേറിയ റോഡരികിൽ ഉയർന്ന സമരപ്പന്തൽ കേരളീയ മനസ്സിെൻറ പ്രതീകമായി. ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റോടെ 14 ദിവസം നീണ്ട കന്യാസ്ത്രീകളുടെ പ്രതിഷേധത്തിന് തിരശ്ശീല വീഴുേമ്പാൾ കേരളത്തിെൻറ സമരചരിത്രത്തിൽ ഇടം പിടിക്കുന്ന ഒരുപോരാട്ടമായി ഇതു മാറി.പ്രളയാഘാതത്തിൽ വിറങ്ങലിച്ചുനിന്ന കേരളത്തെ അമ്പരിപ്പിച്ച് സെപ്റ്റംബർ എട്ടിനാണ് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ നേതൃത്വത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ, നീന ജോസഫ്, ആൽഫി, ആൻസിറ്റ എന്നിവർ സമരം തുടങ്ങിയത്. ആദ്യ ദിവസങ്ങൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമരപ്പന്തലിൽ മുഖം കുനിച്ചിരുന്ന കന്യാസ്ത്രീകൾ പിന്നീട് ആത്മവിശ്വാസത്തോടെയും അതിലേറെ ചങ്കൂറ്റത്തോടെയും മാധ്യമങ്ങൾക്ക് മുന്നിലെത്തി. കുടുംബങ്ങളും ഒപ്പമുണ്ടായിരുന്നു.
സഭയുടെയും വിശ്വാസികളുടെയും കണക്കുകൂട്ടൽ തകർത്ത് സമരം ആളിക്കത്തുകയായിരുന്നു പിന്നീട്. രാഷ്ട്രീയ, വനിത സംഘടനകളുടെ പ്രതിനിധികളടക്കം സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ പിന്തുണയുമായി എത്തി. ഇതോടെ സേവ് ഒൗവർ സിസ്റ്റേഴ്സ് എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരം ശക്തമാക്കി. പ്രമുഖർക്ക് പുറമെ സാധാരണക്കാരായ വീട്ടമ്മമാർ, കൂലിപ്പണിക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ സമരപ്പന്തലിലേക്ക് ഒഴുകി. ഒരാഴ്ച പിന്നിടും മുമ്പ് സമരം ദേശീയ ശ്രദ്ധ ആകർഷിച്ചു. സമരം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി രണ്ടാം ദിവസം അഡ്വ. ജോസ് ജോസഫിെൻറ നേതൃത്വത്തിൽ നിരാഹാരം ആരംഭിച്ചു.
മൂന്നാം ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി. തുടർ ദിവസങ്ങളിൽ സമരസമിതി നേതാവ് സ്റ്റീഫൻ മാത്യു, കന്യാസ്ത്രീയുടെ മൂത്ത സഹോദരി, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി.ഗീത തുടങ്ങിയവരും നിരാഹാരം ഏറ്റെടുത്തു. ഒരാഴ്ച പിന്നിട്ടപ്പോൾ മറ്റു ജില്ല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു. സമരത്തിെൻറ 12ാം ദിവസമാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിനായി ഹാജരായത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റും നടന്നതോടെ കേരളത്തിെൻറ സ്ത്രീ പോരാട്ട ചരിത്രത്തിൽ നീതിക്കായി നടന്ന ഏറ്റവും വലിയ സമരങ്ങളിലൊന്നായി പേരു ചേർത്ത് ഇൗ സമരവും അണയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.