ന്യൂഡൽഹി: കേരള അതിർത്തി അടച്ച കർണാടകക്ക് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. അതിർത്തി തുറക്കണമെന്ന കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി, ചികിത്സക്ക് അതിർത്തി തുറക്കാൻ അനുമതി നൽകണമെന്നും കോടതി വ്യക്തമാക്കി. അതിർത്തി തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് ചീഫ് െസക്രട്ടറിമാരുടെ യോഗം കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഹൈകോടതി വിധിക്കെതിരെ കർണാടക സർക്കാർ സമർപ്പിച്ച അപ്പീലും കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോടു നിന്നുള്ള കോൺഗ്രസ് നേതാവ് ഹർഷാദ് അലി, കാസർകോട് രാജാപുരം സ്വദേശി കുഞ്ഞുമോൻ ജോസഫ് എന്നിവർ സമർപ്പിച്ച ഹരജികളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്.
അതിർത്തി തുറന്നാൽ തങ്ങളുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ഇടവരുത്തുമെന്ന് കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദിച്ചു. എന്നാൽ, കേരളത്തിൽനിന്ന് കോവിഡ് രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്ന് ‘േകരള ഹൈകോടതി അഡ്വക്കേറ്റ് അേസാസിയേഷനു’ വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. റോമി ചാക്കോ ബോധിപ്പിച്ചു. മറ്റു ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെയാണ് കാസർകോടുകാർ ആശ്രയിക്കാറെന്നും അത്തരം േരാഗികളെ അതിർത്തിയിൽ തടഞ്ഞതുമൂലം ആറുപേർ മരിച്ചെന്നും അഡ്വ. റോമി വാദിച്ചു.
ഇതോടെ, ചികിത്സക്ക് പോകുന്നവരെ തങ്ങൾക്ക് അനുവദിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് നാഗേശ്വര റാവു വ്യക്തമാക്കി. അതേസമയം, ആവശ്യമില്ലാതെ മറ്റുള്ളവർ അതിർത്തികടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും അതിന് ഇരു സംസ്ഥാനങ്ങളും മാനദണ്ഡമുണ്ടാക്കണമെന്നും ജസ്റ്റിസ് റാവു ചൂണ്ടിക്കാട്ടി. വിഷയത്തിൽ അവിവേകനീക്കം ഇരു സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.