തിരുവനന്തപുരം: ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണം മറ്റു സംസ്ഥാനങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് പ്രത്യേകാന്വേഷണ സംഘം. ശബരിമലയിൽ നിന്നുള്ള സ്വർണം എന്തുചെയ്തെന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കണ്ടെത്താനാകാതെ കുഴങ്ങിയ എസ്.ഐ.ടിക്ക് ആശ്വാസമായി നിർണായക മൊഴി ലഭിച്ചതാണ് പുതിയ നിഗമനത്തിലേക്ക് എത്താൻ കാരണം.
ശബരിമലയിൽ നിന്നെടുത്ത സ്വർണം മറ്റു ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന സ്‌മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ നിർണായക മൊഴിയാണ് എസ്.ഐ.ടിക്ക് പിടിവള്ളിയാകുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട്ട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്.ഐ.ടി പരിശോധന ആരംഭിച്ചു. ഇവിടെനിന്ന് നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്കയക്കും. ഇക്കാര്യങ്ങൾ രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്.ഐ.ടി തീരുമാനം.
അതിനിടെ, ശബരിമലയിലെ സ്വർണപ്പാളികളിൽനിന്നും സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാൻ ശാസ്‌ത്രീയ പരിശോധന നടത്തും. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയായിരുന്നു എത്ര സ്വർണം മോഷണം പോയെന്നും അത് എന്തിന് ഉപയോഗിച്ചെന്നതും. കൊള്ളചെയ്ത സ്വർണത്തിന്‍റെ ഏകദേശ കണക്കിൽ എത്തിയെങ്കിലും അത് കണ്ടെത്താനാകാത്തത് കടുത്ത വെല്ലുവിളിയായിരുന്നു.
ഈ കണക്കുകൾ ഉൾപ്പെടെ ലഭിക്കാത്തത് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനും തടസ്സമായിരുന്നു. ഇത് എസ്.ഐ.ടിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട പല വിമർശനങ്ങൾക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് നിർണായക മൊഴി ലഭിച്ചത്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും ഗോപുരങ്ങളിലും പരിശോധന നടത്തി സ്വർണത്തിന്‍റെ കണക്ക് നിശ്ചയിച്ചാകും സ്വർണക്കൊള്ള കേസിലെ റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.