മട്ടാഞ്ചേരി/നെടുമ്പാശ്ശേരി: പൗരത്വഭേദഗതി നിയമത്തിനെതിരെ സിനിമ സാംസ്കാരിക മേഖലയിലുള്ളവര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദേശ വനിതയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഈ മാസം 23ന് എറണാകുളത്തു നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുകയും നിയമത്തിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത നോർവേ സ്വദേശിനി ജെയിൻ മെറ്റ് ജോഹാൻസണിനെയാണ് വിസ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വെള്ളിയാഴ്ച രാത്രി എയർഅറേബ്യ വിമാനത്തിൽ ദുബൈയിലേക്ക് പോയ ഇവർ അവിടെനിന്ന് സ്വദേശത്തേക്ക് തിരിക്കും.
പ്രതിഷേധസമരത്തിൽ പ്ലക്കാർഡുമേന്തിയാണ് 71കാരിയായ ജെയിൻ മെറ്റ് പങ്കെടുത്തത്. തുടർന്ന് യുനൈറ്റഡ് നോട്ട് എലോൺ, ബോയ്കോട്ട് എൻ.ആർ.സി, റിജക്ട് സി.എ.എ തുടങ്ങിയ ഹാഷ്ടാഗുകളോടെ മാർച്ചിനെക്കുറിച്ച് കുറിപ്പും ചിത്രങ്ങളും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ടൂറിസ്റ്റ് വിസയിൽ ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ ഇവർ ഈ മാസം 21 മുതൽ ഫോർട്ട്കൊച്ചിയിലെ ട്രാവലേഴ്സ് ഇൻ ഹോട്ടലിൽ തങ്ങിവരുകയായിരുന്നു.
മാർച്ച് അവസാനം വരെ വിസ കാലാവധിയുണ്ട്. എന്നാൽ, വിനോദസഞ്ചാര വിസയിൽ എത്തി നിയമലംഘനം നടത്തിയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസ് (എഫ്.ആർ.ആർ.ഒ), ഐ.ബി, എമിഗ്രേഷൻ വിഭാഗം എന്നിവർ ചോദ്യംചെയ്യുകയും ചട്ടലംഘനം വ്യക്തമാക്കി രാജ്യം വിടാനാവശ്യപ്പെടുകയുമായിരുന്നു.
2014 മുതൽ പലവട്ടം ഇന്ത്യയിൽ വന്നിട്ടുണ്ടെന്നും പ്രതിഷേധം കണ്ടപ്പോൾ വെറുതെ പങ്കെടുത്തെന്നുമാണ് ഇവർ എഫ്.ആർ.ആർ.ഒേയാട് വ്യക്തമാക്കിയത്. ദുബൈയിലുളള സുഹൃത്തുവഴിയാണ് മടക്കടിക്കറ്റ് തരപ്പെടുത്തിയത്. തന്നോട് നാടുവിടാൻ ആവശ്യപ്പെട്ട വിവരവും അവർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
കേന്ദ്ര ഇൻറലിജൻസ് വിഭാഗം അന്വേഷിക്കും
നെടുമ്പാശ്ശേരി: ടൂറിസ്റ്റ് വിസയിലെത്തിയശേഷം പൗരത്വഭേദഗതി നിയമത്തിനെതിരായ മാർച്ചിൽ പങ്കെടുത്ത നോർവീജിയൻ സ്വദേശിനിയുടെ കേരളത്തിലെ യാത്രവിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര ഇൻറലിജൻസ് വിഭാഗം അന്വേഷിക്കും. ഫോർട്ട്കൊച്ചിയിൽ തങ്ങിയ ഹോട്ടലിലെ ജീവനക്കാരോട് ഇവരെ സന്ദർശിച്ചവരുടേതടക്കം വിശദവിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോർട്ട്കൊച്ചി കൂടാതെ എവിടെയൊക്കെ സന്ദർശിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കും.
കൊച്ചിയിൽ നടന്ന റാലി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നിട്ടും വിവരം യഥാസമയം രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്യാതിരുന്നത് വീഴ്ചയായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 23 ന് മറൈൻൈഡ്രവ് മുതൽ ഏതാണ്ട് അരമണിക്കൂറിലേറെ റാലിയിൽ പങ്കെടുത്തിരുന്നുവെന്നാണ് കണ്ടെത്തിയത്.ഫോറിനേഴ്സ് റീജനൽ രജിസ്േട്രഷൻ ഓഫിസർ എംബസി വഴി നോർവീജിയൻ സർക്കാറിന് ഇവർ വിസ നിയമം ലംഘിച്ചതിന് തിരിച്ചയക്കുന്നുവെന്ന റിപ്പോർട്ട് സമർപ്പിക്കും. വീണ്ടും ഇന്ത്യ സന്ദർശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.