ന്യൂഡൽഹി: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിന്റെ ഭാഗമായി ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വൈകീട്ട് 5.45 ന് ഹാരിസ് ബീരാന്‍ എം.പി സംഗമം ഉദ്ഘാടനം ചെയ്യും.
ഒഡിഷ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) സുബു റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. നോര്‍ക്ക കെയര്‍ പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാജേഷ് മാധവൻ വിശദീകരിക്കും. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, ഡല്‍ഹി എന്‍.ആര്‍.കെ ഡെവലപ്മെന്റ് ഓഫിസര്‍ ജെ. ഷാജിമോന്‍, പ്രവാസി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എൻറോള്‍ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എൻറോള്‍മെന്റിന് അവസരം.
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എൻറോള്‍ ചെയ്യാവുന്നതാണ്.
ഈ വർഷം ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസിന്റെ ശേഷിക്കുന്ന എട്ടു മാസത്തേക്കാണ് (2027 ഏപ്രില്‍ 14 വരെ) എൻറോള്‍മെന്റ്. ഇതിനനുസരിച്ച് പ്രീമിയത്തിലും ആനുപാതികമായ കുറവുണ്ടാകും.
കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ് ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പൊതുമേഖല സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.