കോഴിക്കോട് ജില്ലയിൽ ജലാശയങ്ങളിൽ ഉണ്ടായ വ്യത്യസ്തമായ അപകടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വടകര മണിയൂരിലും കൊടുവള്ളിയിലുമാണ് അടുത്തടുത്ത സമയങ്ങളിലായി നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
വടകര മണിയൂർ വില്ലേജ് ഓഫീസിന് സമീപമുള്ള മൂരിയാട് ചൊവ്വാപ്പുഴയിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയ രണ്ട് വിദ്യാർഥികളാണ് ശക്തമായ ഒഴുക്കിൽപെട്ട് മരണത്തിന് കീഴടങ്ങിയത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. നാലംഗ സംഘം പുഴയിലേക്ക് ഇറങ്ങിയതായിരുന്നു. സംഘത്തിൽപ്പെട്ട എല്ലാവരും ഒഴുക്കിൽപെട്ടെങ്കിലും രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കൊടുവള്ളി മാനിപുരത്ത് പുഴയിൽ മീൻപിടിക്കാൻ ഇറങ്ങിയ വിദ്യാർഥിയും ഒഴുക്കിൽപെട്ട് മരിച്ചു. മുഹമ്മദ് ഷഹീൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിലെ മരത്തടിക്ക് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.