കഴക്കൂട്ടം (തിരുവനന്തപുരം): കേരള സമൂഹത്തിന്‍റെ എല്ലാ പുരോഗതിയിലും കൈയൊപ്പ് ചാർത്തിയ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 172ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുപിന്നിൽ ശ്രീനാരായണ ദർശനങ്ങളുടെ ശക്തിയുണ്ട്. കേരളം മതേതര കേരളമെന്ന് പറയാൻ കഴിയുന്നതിനു പിന്നിലും ശ്രീനാരായണ ദർശനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സ്വതന്ത്ര്യസമരത്തിനൊപ്പം സാമൂഹികനീതിക്ക് വേണ്ടിയും ഗാന്ധിജി സമരം ചെയ്തതിനു പിന്നിലുള്ള പ്രേരക ശക്തിയും ശ്രീനാരായണഗുരുവാണ്. ഇന്ത്യയിലെ പല ഋഷിവര്യൻമാരും സ്വയം മോക്ഷത്തിനായി തപസ്സിനു പോയപ്പോൾ ഗുരു മാനവ സമൂഹത്തിലേക്കു നോക്കി ജനങ്ങളുടെ കഷ്ടപ്പാടും പ്രയാസവും വേദനയും ദാരിദ്യവും അജ്ഞാനവും മാറ്റുക എന്നതാണ് തന്റെ നിയോഗമെന്നു തിരിച്ചറിഞ്ഞ കർമയോഗിയായിരുന്നു.
ഡൽഹിയിൽ ശ്രീനാരായണഗുരുവിന്‍റെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ സംസ്‌ഥാന സർക്കാർ ബജറ്റിൽ പണം ഉൾപെടുത്തി. പ്രതിമ സ്‌ഥാപിക്കാൻ മാത്രമല്ല, ശ്രീനാരായണഗുരു ദർശനം രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്ന അക്കാദമിക് പഠനഗവേഷണ കേന്ദ്രവും ഇതിനൊപ്പം വേണമെന്നതാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികൾ, ബോർഡംഗം സൂക്ഷ്‌മാനന്ദ സ്വാമികൾ, കെ.യു. ജെനീഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ്, കടകംപള്ളി സുരേന്ദ്രൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മുരള്യ ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ, ചെമ്പഴന്തി വാർഡ് കൗൺസിലർ കെ.കെ. ശൈലജ, ബി. ജയപ്രകാശ്, ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.