തിരുവനന്തപുരം: ചേന്തിയിൽ കോൺഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ തുനിഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് പ്രവർത്തകർ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്.
ചേന്തിയിൽ നടന്ന ചതയദിന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ആദ്യം സമയം നൽകിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിൻമാറിയത്. വൈകുന്നേരം 7:30-നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ വാഹനം തടഞ്ഞതിനെത്തുടർന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി സംഘാടകരോട് സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്.
ചേന്ദിയിലെ ചടങ്ങ് ഒഴിവാക്കിയ മുഖ്യമന്ത്രി പിന്നീട് ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇതിന് പോകും വഴി കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച് നിർത്തിയത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. ഡി.സി.സി അംഗം ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യാമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.