നിപ: കോഴിക്കോട് കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 43 വാർഡുകൾക്ക് പുറമേ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡുമാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖാപിച്ചത്. വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ ഇന്നലെ തന്നെ കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.

ഇതോടെ ജില്ലയിലെ എട്ട് പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ എന്നിവ ഇന്നലെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. 

കണ്ടെയിൻമെൻ്റ് സോണായ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിങ് നടത്തുന്നുണ്ടെന്ന് പൊലീസും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തണം. 

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ ഈ പ്രദേശങ്ങളിൽ അനുവദിക്കൂ. ഇവയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയാണ്. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്. എന്നാൽ സർക്കാർ-അർധസർക്കാർ-പൊതുമേഖല-ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

കണ്ടെയ്ൻമെന്‍റ് സോണായ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞ വാർഡുകളിൽ ഒരിടത്തും വാഹനം നിർത്തരുത്. 

Tags:    
News Summary - Nipah more wards included in containment zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.