മലപ്പുറം: നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിവെപ്പിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടിട്ട് വെള്ളിയാഴ്ച ഒരു വർഷമാകുന്നു. നവംബർ 24നാണ് മാവോവാദി നേതാക്കളായ കുപ്പു ദേവരാജ് (60), അജിത (46) എന്നിവർ കൊല്ലപ്പെട്ടത്. എന്നാൽ, ഒരു വർഷമാകുേമ്പാഴും ദുരൂഹത നീങ്ങിയില്ല. ഏറ്റുമുട്ടലിനെ തുടർന്നാണ് മരണമെന്ന വാദത്തിലാണ് പൊലീസ്.
ഏറ്റുമുട്ടൽ സംബന്ധിച്ച് രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചെങ്കിലും പൊലീസ് പറയുന്നതിനപ്പുറം ഇപ്പോഴും വ്യക്തതയില്ല. വെടിവെപ്പ് സംബന്ധിച്ച ൈക്രംബ്രാഞ്ച് അന്വേഷണം ഒരു വർഷമായിട്ടും പൂർത്തിയായിട്ടില്ല. മലപ്പുറം ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ മജിസ്ട്രേറ്റ്തല അന്വേഷണ റിപ്പോർട്ട് ഇൗ മാസം 20നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
മലപ്പുറം ജില്ല കലക്ടർ അമിത് മീണക്കായിരുന്നു മജിസ്ട്രേറ്റ്തല അന്വേഷണ ചുമതല. പൊതുജനങ്ങളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കലക്ടർ തെളിവെടുത്തിരുന്നു. അഞ്ഞൂറ് പേജുള്ള റിപ്പോർട്ടാണ് തിങ്കളാഴ്ച കലക്ടർ സർക്കാറിന് സമർപ്പിച്ചത്. പരാമർശങ്ങളെക്കുറിച്ച് കലക്ടർ വ്യക്തമാക്കിയില്ല. അന്വേഷണ ഭാഗമായി നൂറിലേറെ പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം തലവൻ ഡിവൈ.എസ്.പി ബിജു ഭാസ്കർ പറഞ്ഞു. പൊലീസ്, വനം ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ആദിവാസികൾ, നാട്ടുകാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വ്യാജ ഏറ്റുമുട്ടലല്ലെന്ന നിഗമനത്തിലാണ് സംഘം. കൊല്ലപ്പെട്ടവരുടെ ഡി.എൻ.എ പരിശോധനഫലം ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
ഏറ്റുമുട്ടല്‍ നടന്നതിന് ഒരു തെളിവുമില്ലെന്ന്
വനത്തിൽ ഏറ്റുമുട്ടല്‍ നടന്നതിന് ഒരു തെളിവുമില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വാദം. ഒറ്റ പൊലീസുകാരനും പരിക്കേറ്റില്ല. ഒരു തോക്ക് മാത്രമാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. കുപ്പു ദേവരാജിെൻറയും അജിതയുടെയും ശരീരത്തിൽ നിരവധി വെടിയുണ്ടകളേറ്റിരുന്നു. ഇരുവരും മാരകമായി പരിക്കേറ്റ നിലയിലുമായിരുന്നു. അജിതയുടെ ദേഹത്തെ മുറിവുകളിൽ കൂടുതൽ നെഞ്ചത്തുമായിരുന്നു. നിരന്തര പരിശോധന നടക്കുന്ന വനമേഖലയിൽ ഇവരെങ്ങനെ ടെൻറ് കെട്ടി താമസിച്ചെന്ന ചോദ്യവും ബാക്കിയാണ്. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച 2014ലെ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പൊലീസ് പാലിച്ചില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.