തിരുവനന്തപുരം/നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ദുരൂഹ സാഹചര്യത്തിൽ ‘സമാധിയായ’ ഗോപൻ സ്വാമി മരിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ ജില്ല ഭരണകൂടം. അയൽവാസി വിശ്വംഭരന്റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതും കല്ലറ പരിശോധിക്കുന്നതിൽ ഉൾപ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിൽ 'സമാധി' കോടതി കയറി. കാണാതായ ആളെ കണ്ടെത്തുകയോ മരിച്ചെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ കണ്ടെത്തി കോടതിയെ ബോധിപ്പിക്കുകയും ചെയ്യേണ്ട പൊലീസ് വരുത്തിയ അലംഭാവം പ്രശ്നം കൂടുതൽ സങ്കീർണമാക്കി.
അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തുവന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെയോ സ്ഥിരീകരണമില്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. എന്നാൽ, പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്പരിവാർ സംഘടനകളും ഒരുവിഭാഗം നാട്ടുകാരും ചേർന്ന് തടഞ്ഞു. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്.
ഗോപൻ സ്വാമി മരിച്ചോ, ഇല്ലയോ എന്ന ചോദ്യത്തിന് കുടുംബത്തിന് വ്യക്തമായ മറുപടിയില്ല. കോടതി ഇടപെടലിന്റെ തുടർച്ചയായി ഗോപൻ സ്വാമിയുടെ സമാധി പരിശോധിച്ച് ദുരൂഹത നീക്കാനുള്ള തീരുമാനത്തിലാണ് ജില്ല ഭരണകൂടം. അന്വേഷണം തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ച ഗോപൻ സ്വാമിയുടെ കുടുംബത്തിന് തിരിച്ചടിയായി. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച് മുന്നോട്ട് പോകാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ആർ.ഡി.ഒ നിർദേശിച്ചാൽ കല്ലറ പൊളിച്ച് നിയമാനുസൃത നടപടിയായ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം തുടങ്ങിയവ പൂർത്തിയാക്കുമെന്ന് റൂറൽ എസ്.പി കെ.എസ്. സുദർശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ആർ.ഡി.ഒയുടെ തീരുമാനമനുസരിച്ച് രണ്ടുദിവസത്തിനകം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി കുടുംബത്തിന് നോട്ടീസിന്റെയോ റവന്യൂ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെയോ ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
അതിനിടെ, പരാതിക്കാരനായ വിശ്വംഭരനല്ല സമീപത്ത് ഭൂമിയുള്ള മുസ്ലിമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് പ്രചരിപ്പിച്ച് സാമുദായിക കലാപത്തിനുള്ള ശ്രമവും നടക്കുന്നു. ഗോപൻ സ്വാമിയുടെ മകൻ ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
കൊച്ചി: പിതാവിനെ മക്കൾ സമാധി ഇരുത്തിയ സംഭവത്തിൽ കല്ലറ തുറന്ന് പരിശോധിക്കുന്നതിലടക്കം അന്വേഷണ നടപടികളിൽ ഇടപെടാതെ ഹൈകോടതി. കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമാധിയായി എന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. വിശ്വാസത്തിനും ആചാരത്തിനും എതിരും ദൈവനിന്ദയുമായതിനാൽ ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അധികാരപരിധി മറികടന്നാണ് തങ്ങളുടെ ഭാഗം കേൾക്കാതെ ആർ.ഡി.ഒ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹരജിയിൽ പറയുന്നു.
ഹരജി ഫയലിൽ സ്വീകരിച്ച കോടതി ജില്ല കലക്ടർ, ആർ.ഡി.ഒ, സി.ഐ എന്നിവരടക്കം എതിർകക്ഷികളുടെ വിശദീകരണവും തേടി. ഗോപൻ സ്വാമി എവിടെയാണെന്നും മരണപ്പെട്ടെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നും ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. മരണസർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കല്ലറ തുറക്കേണ്ടി വരുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അന്വേഷണം തടയാനാവില്ല. മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് അറിയണം. മരണം എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കാൻ കുടുംബത്തിനോടും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി വിവാദവുമായി ബന്ധപ്പെട്ട് കോടതി നിലപാടിലേക്ക് എത്തിയിട്ടുണ്ടെന്നും അത് അതിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സമൂഹത്തിന് മുന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.