പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ശുചിമുറിയിലെ ക്ലോസറ്റിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു. അഗ്നിരക്ഷസേനയെത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് തിരുവല്ലം സ്വദേശിനി ആശുപത്രിയിൽ എത്തിയത്. തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർഭഛിദ്ര മരുന്ന് കഴിച്ചാണ് ആശുപത്രിയിൽ എത്തിയതെന്നാണ് വിവരം. ശുചിമുറിയിൽ കയറി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. ഗർഭം ആറ് മാസം പിന്നിട്ട യുവതി അവിവാഹിതയാണെന്നാണ് സൂചന. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
ആശുപത്രിയിലെ വെയിറ്റിങ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയിൽ വെച്ചാണ് ഗ്രീഷ്മ കുഞ്ഞിനെ പ്രസവിച്ചത്. ഒരുമണിക്കൂറോളം സമയമാണ് ഗ്രീഷ്മ ശുചിമുറിയിലുണ്ടായിരുന്നത്. സാഹചര്യങ്ങൾ സംശയത്തിനിടയാക്കുകയും തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താൻ ഗർഭിണിയായിരുന്നുവെന്നും ശുചിമുറിയിൽ വെച്ച് ഗർഭം അലസിയെന്നും ഗ്രീഷ്മ പറയുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ഉടൻ വിവരം ആശുപത്രി അധികൃതരേയും പൊലീസിനേയും ഫയർ ഫോഴ്‌സിനേയുമെല്ലാം അറിയിച്ചു. പിന്നീട് ശുചിമുറി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് ക്ലോസറ്റിൽ വീണതായും ഫ്‌ളഷ് ചെയ്യപ്പെട്ടതായും കണ്ടെത്തിയത്. ഉടൻ ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. അവിവാഹിതയായ ഗ്രീഷ്മ ഗർഭിണിയായതിനാലുള്ള അഭിമാനക്ഷതം ഭയന്നാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്നാണ് സംശയമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.