കൊടി സുനി
തലശ്ശേരി: ന്യൂമാഹിയിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എമ്മുകാരായ 14 പ്രതികളെയും വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാണിച്ചാണ് കോടതി വിധി.
2010 മേയ് 28-ന് രാവിലെ 11ന് ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത്(28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിൽ വെച്ചാണ് കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൊത്തം 16 പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ട് പേർ നേരത്തേ മരിച്ചിരുന്നു.
പള്ളൂർ കോയ്യോട് തെരുവിലെ ടി. സുജിത്ത് (36), മീത്തലെച്ചാലിൽ എൻ.കെ. സുനിൽകുമാർ (കൊടി സുനി 40), നാലുതറയിലെ ടി.കെ. സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി. ഷമിൽ (37), കവിയൂരിലെ എ.കെ. ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ. അബ്ബാസ് (35), ചെമ്പ്രയിലെ രാഹുൽ (33), നാലുതറ കുന്നുമ്മൽവീട്ടിൽ വിനീഷ് (44), നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി. വിജിത്ത് (40), പള്ളൂർ കിണറ്റിങ്കൽ കെ. ഷിനോജ് (36), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയ വീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി. സജീർ(38) എന്നിവരാണ് പ്രതികൾ. 10-ാം പ്രതി സി.കെ. രജികാന്ത്, 12-ാം പ്രതി മുഹമ്മദ് രജീസ് എന്നിവർ സംഭവശേഷം മരിച്ചു.
മാഹി കോടതി ശിരസ്താർ ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രതിഭാഗം രണ്ടുസാക്ഷികളെ വിസ്തരിച്ചു. കേസിന്റെ വാദപ്രതിവാദം 14 ദിവസം നീണ്ടു. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേമരാജൻ പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ. ശ്രീധരൻ, അഡ്വ.കെ. വിശ്വൻ എന്നിവരാണ് കേസിൽ ഹാജരായത്.
കേസിന്റെ വിചാരണക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നെത്തിയ കൊടി സുനിയും സംഘവും ഹോട്ടലിലെ പാർക്കിങ് സ്ഥലത്ത് സഹതടവുകാരൊടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.