ന്യൂഡൽഹി: രാജ്യത്തിെന്റ സാമ്പത്തിക വളർച്ച വിലയിരുത്തുന്ന മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) കണക്കാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും അതനുസരിച്ചുള്ള വളർച്ചാനിരക്കുകളും പ്രസിദ്ധീകരിച്ചു. പുതിയ ജി.ഡി.പി മാനദണ്ഡ പ്രകാരം നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സാമ്പത്തികവളർച്ച 7.8 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വളർച്ച 7.4 ശതമാനമായിരുന്നു.
ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷമായി 2022-23 ആണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഇത് 2011-12 ആയിരുന്നു. സമ്പദ്‍വ്യവസ്ഥയെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കുശേഷം കാര്യമായ പ്രശ്നങ്ങളില്ലാത്ത വർഷം എന്ന നിലയിലാണ് 2022-23 അടിസ്ഥാന വർഷമായി തെരഞ്ഞെടുത്തത്. പണപ്പെരുപ്പം ഒഴിവാക്കിയശേഷമുളള വിവിധ വർഷങ്ങളിലെ ഉൽപാദനം കണക്കിലെടുത്താണ് സാമ്പത്തിക വളർച്ച വിലയിരുത്തുന്നത്. ജി.എസ്.ടി ഫയലിങ്, ഇ-വാഹൻ വാഹന രജിസ്ട്രേഷൻ ഡാറ്റ, തൊഴിൽ ശക്തി സർവേ തുടങ്ങിയവയും ഇനി ജി.ഡി.പി കണക്കാക്കാൻ ഉപയോഗിക്കും.
സ്ഥിതി വിവര, പദ്ധതി നടത്തിപ്പ് മന്ത്രാലയമാണ് പുതിയ ജി.ഡി.പി മാനദണ്ഡവും അതനുസരിച്ചുള്ള മൂന്നാംപാദ കണക്കുകളും പുറത്തിറക്കിയത്. നടപ്പ് സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച 7.6 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച അനുമാന കണക്ക് പ്രകാരം 7.4 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പുതിയ മാനദണ്ഡ പ്രകാരം രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജി.ഡി.പി വളർച്ച 8.2 ശതമാനത്തിൽനിന്ന് 8.4 ശതമാനമായി പുതുക്കി നിശ്ചയിച്ചു. അതേസമയം, ഒന്നാം പാദത്തിലെ (ഏപ്രിൽ-ജൂൺ) വളർച്ച 7.8 ശതമാനത്തിൽനിന്ന് 6.7 ശതമാനമായി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.