തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍റെ മരണത്തിൽ കസ്റ്റഡിയിലുള്ള അഷ്കറിനെയും അഖിലയെയും വിശദമായി ചോദ്യംചെയ്ത് എസ്.ഐ ടി. കുട്ടിയെ മർദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കറിന്‍റെ മൊഴി. കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷമാണ്. ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും.
നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല. കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്നായിരുന്നു അഷ്കറിന്‍റെ മൊഴി.
ആഹാരം കഴിക്കാത്തതിനെ തുടർന്ന് അഷ്കർ കുഞ്ഞിനെ തല്ലുമായിരുന്നുവെന്നും അഷ്കറും അഖിലയും കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും പ്രതി അഷ്കറിന്‍റെ മാതാവ് വെളിപ്പെടുത്തിയിരുന്നു. കേസിൽ അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയും ഇയാൾ ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ അഷ്കർ തല ഭിത്തിയിലിടിച്ചും അടിവയറിൽ ചവിട്ടിയും ശാരീരികമായി മർദിക്കുമായിരുന്നുവെന്നാണ് ആമിന പറയുന്നത്. പ്രണയം നടിച്ച് മകളെ തട്ടിക്കൊണ്ടു പോയ ശേഷം സ്വത്തിന് വേണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആമിനയുടെ മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.