തൃശൂർ: നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ സി.പി.ഐയിൽ നിന്നും രാജി വച്ചു. നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും സി.പി.ഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, ഗീത ഗോപിക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്‍റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സീറ്റിൽ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മുകുന്ദൻ, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗീതാഗോപിയുടേത് പേയ്മെന്റ് സീറ്റാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. പാർട്ടി പ്രവർത്തകനെന്ന നിലയിൽ സീറ്റ് നിഷേധിച്ച കാര്യം നേരത്തെ പറഞ്ഞില്ലെന്നും പാർട്ടി തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ സ്ഥാനാർഥിയെ കുറിച്ച് പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ പ്രാവശ്യം ഈ സ്ഥാനാർഥിയെ കുറിച്ച് ദോഷം ഉണ്ടായപ്പോഴാണ് എന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അവർക്ക് എന്താണ് പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. പേയ്മെന്റ് സീറ്റ് ആണോ എന്നത് പരിശോധിക്കണം. സാധാരണ കുളത്തിലും കടലിലുമൊക്കെ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ട്. ചൂണ്ടയിട്ട് കൊടുക്കുന്നതിലും പിടിക്കുന്നതിലും വളരെ വിദഗ്ദ്ധയാണ് ഈ പറഞ്ഞ കക്ഷി. ഇത്രയും നാൾ കുഴപ്പം ഉണ്ടായിരുന്ന ആൾക്ക് ഇപ്പോൾ കുഴപ്പമില്ല എന്ന് പറയുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗീതയുടെ സീറ്റിന്റെ കാര്യത്തിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
ഞാൻ പൈസ പിരിച്ചു കൊടുക്കാൻ പറ്റാത്ത ഒരാളാണ്. പലപ്പോഴും ആവശ്യപ്പെട്ടിട്ട് പോലും പത്ത് രൂപ പോലും കൃത്യമായി പിരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൈസ പിരിച്ചു കൊടുക്കൽ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ളവർക്ക് മാത്രമേ ഇതിന്റകത്ത് സ്ഥാനമുള്ളൂ.
കോൺഗ്രസും ബിജെപിയും ഒക്കെ സമീപിച്ചിട്ടുണ്ട്. അവരോട് പറഞ്ഞത് എന്റെ മനസ്സിൽ ഒരു പ്രതിഷേധം രേഖപ്പെടുത്തണമുണ്ട് എന്നാണ്. അപ്പോൾ എന്നോട് ചോദിച്ചു മത്സരിക്കുമോ എന്ന്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് ഒരു പ്രതിഷേധം രേഖപ്പെടുത്താനാണ് തീരുമാനം. എന്റെ വീട്ടിൽ ആറ് വോട്ടുണ്ട്, ആ വോട്ട് എനിക്ക് കിട്ടും. അത് മതി. സീറ്റ് ഇല്ലെങ്കിൽ, എന്നെ അവർ ഉൾക്കൊള്ളുന്നില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് ഞാൻ മത്സരിക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല എന്ന് എന്റെ കഴിഞ്ഞ കാലത്തെ അനുഭവങ്ങൾ വെച്ച് അവർക്കറിയാം. പലരും എനിക്ക് പൈസ വാഗ്ദാനം ചെയ്തു. എന്റെ പാർട്ടി അടക്കം... പത്ത് പൈസ പോലും മേടിക്കാത്ത ഒരാളാണ് ഞാൻ. ഒരു പാർട്ടി പ്രവർത്തകനും ഞാൻ നേരിട്ട അനുഭവം ഉണ്ടാവാൻ പാടില്ല. ഈ അനുഭവം ജനങ്ങൾ അറിഞ്ഞാലാണ് നമുക്ക് അതിനെ കുറിച്ചുള്ള പ്രതികരണം ഉണ്ടാക്കാൻ കഴിയുകയുള്ളൂ. ആ രീതിയിലേക്കാണ് ഞാൻ പോകുന്നത്. ഭാവി എന്ത് എന്നൊന്നും എനിക്ക് വിഷയമല്ല. ദേശീയ പാർട്ടികൾ അടക്കം സമീപിച്ചിട്ടുണ്ട്. എന്റെ പാർട്ടി എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.