തിരുവനന്തപുരം: ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) യൂനിറ്റിലെ ശാസ്ത്രജ്ഞൻ 3.630 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായി. പൂനെ സ്വദേശിയായ പ്രസാദ് സർക്കാലെ (39) ആണ് കൊച്ചിയിൽ വെച്ച് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കോവിഡ്-19 വാക്സിൻ വികസിപ്പിച്ച എൻ.ഐ.വി സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം.
പൂനെയിലുള്ള ഒരു സുഹൃത്ത് അയച്ച പാർസൽ വാങ്ങാൻ കൊച്ചിയിലെ കൊറിയർ സർവീസ് ഓഫീസിലെത്തിയപ്പോഴാണ് ചേരാനല്ലൂർ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പാർസലിലെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എൻ.ഐ.വി പൂനെ യൂനിറ്റിലും ഇദ്ദേഹം നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. പഠനത്തിലും കരിയറിലും മികച്ച ട്രാക്ക് റെക്കോർഡുള്ള ഇദ്ദേഹം പരീക്ഷകളിൽ റാങ്ക് ജേതാവ് കൂടിയാണെന്ന് പൊലീസ് അറിയിച്ചു.
ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം എൻ.ഐ.വി അധികൃതരെ ഔദ്യോഗികമായി അറിയിക്കും. കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന പരിശോധനകളാണ് നടക്കുന്നത്. കേരള സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.