തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ മിൽമ-തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കുള്ള പങ്ക് വ്യക്തമാകുന്നു. ഇടപാട് സംബന്ധിച്ച് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ അന്വേഷണ റിപ്പോർട്ടിലും ദേവസ്വം വിജിലൻസിന്റെ പരിശോധനയിലും ഇക്കാര്യം വ്യക്തമായി. സർക്കാർ തീരുമാനപ്രകാരം ഉടൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും. മന്ത്രി കെ. മുരളീധരൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്യമായ പരിശോധന നടത്താതെയാണ് നെയ്യ് ശബരിമലയിലേക്ക് കടത്തിവിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മിൽമയിൽനിന്നുള്ള നെയ്യ് വഴിക്കുവെച്ച് മാറ്റിയെന്നാണ് ആക്ഷേപം. ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെയാണെന്ന് ദേവസ്വം സെക്രട്ടറിയും സ്ഥിരീകരിച്ചു. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാമ്പിൾ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറികടന്നതായി സംശയിക്കുന്നെന്ന് ദേവസ്വം സെക്രട്ടറി മന്ത്രി കെ. മുരളീധരന് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. അയ്യായിരം ലിറ്റര്‍ വീതം മുപ്പത് ലോഡുകളിലായി ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യാണ് എത്തിയത്. ഇത്രയും നെയ്യിന്റെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മില്‍മയുടെ നെയ്യ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെന്ന നിലക്കാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.