പ്രതീകാത്മക ചിത്രം
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾപിരിവ് ഉടൻ ആരംഭിക്കും. തിങ്കളാഴ്ച ടോൾപിരിവ് സംബന്ധിച്ച് കലക്ടർ, സിറ്റി പൊലിസ് കമീഷണർ എന്നിവർക്ക് കത്ത് നൽകും. ടോൾ പിരിവിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമിറങ്ങിയിരുന്നു. ട്രയൽറൺ നടത്തി സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിച്ച് ടോൾ പിരിവിനുള്ള എല്ലാ നടപടികളും ഇതിനകം പൂർത്തിയാക്കി. പന്തീരാങ്കാവ് കൂടത്തുംപാറയിലാണ് ടോൾ പ്ലാസ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കൺസ്ട്രക്ഷൻസിനാണ് ചുമതല. മൂന്നുമാസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാൽ വീണ്ടും ടെൻഡർ വിളിക്കും. അപ്പോൾ നിരക്കിൽ മാറ്റംവരും.
തലശ്ശേരി മാഹി ബൈപാസിൽ കൊളശ്ശേരിയിൽ മാത്രമാണ് ഇപ്പോൾ ടോൾപിരിവ് ആരംഭിച്ചത്. രാമനാട്ടുകര-കുറ്റിപ്പുറം റീച്ചിൽ വെട്ടിച്ചിറയിലും ടോൾപ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിൽ അഴിയൂരിലെ മുക്കാളിയിലാണ് മറ്റൊരു ടോൾ പ്ലാസ വരുന്നത്. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ യാത്ര നടത്തുന്നവർ രണ്ടാമത്തെ യാത്രക്ക് ടോൾ നിരക്കിന്റെ പകുതികൊടുത്താൽ മതി. 50 തവണ ഒരുമാസം യാത്ര നടത്തുന്നവർ നിരക്കിന്റെ മൂന്നിൽ രണ്ട് കൊടുത്താൽ മതി.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്ര നടത്താം. വാണിജ്യ വാഹനങ്ങൾ അല്ലാത്തവക്ക് മാത്രമാണ് ഇളവുള്ളത്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന വാഹന ഉടമകൾ ആധാർ കാർഡുമായി വന്നാൽ ടോൾപ്ലാസയുടെ കൗണ്ടറിൽനിന്ന് പാസ് ലഭിക്കും. പാസ് എല്ലാമാസവും പുതുക്കണം. ഫാടാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ടോൾപിരിവിൽ കൂടുതൽ ഇളവുകളുള്ളത്. 3000 രൂപയുടെ വാർഷിക പാസിന് 200 തവണ യാത്രചെയ്യാം. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഫാടാഗുള്ള നാഷനൽ പെർമിറ്റ് ഒഴികെയുള്ള വാണിജ്യ വാഹനങ്ങൾക്ക് 50 ശതമാനം ഇളവുണ്ട്. സ്വകാര്യ വാഹനങ്ങൾക്കുള്ള ഫാടാഗ് ആപ്പിൽ ലഭ്യമാണ്. ഫാടാഗില്ലെങ്കിൽ കൂടുതൽ അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.