കൊച്ചി: ഡൽഹി പൊലീസ് വേട്ടയാടാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിന് ഐക്യദാർഢ്യവുമായി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ. ഐഷി ഘോഷിനെ തേടി പകൽ വെളിച്ചത്തിലും പാതിരാത്രിയിലും സി.പി.എം ആസ്ഥാനത്തെത്തുന്ന ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി തന്നെ ശബ്ദമുയരേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഈ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ മനുഷ്യരെ വേട്ടയാടി തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാനായി കേന്ദ്ര സർക്കാർ എന്തും ചെയ്യും എന്ന് മനസിലാക്കാനാവണം നമുക്കെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാർഥി സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതിന്റെയും സമരം എന്ന ആശയത്തെ അഭിസംബോധന ചെയ്യേണ്ടി വന്നതിന്റെയും ജാള്യത മറക്കാനാണ് അമിത് ഷാ നേരിട്ട് നിയന്ത്രിക്കുന്ന പോലീസ് സേന ചാടിയിറങ്ങുന്നത്. ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമായിരുന്നു. യഥാർത്ഥത്തിൽ തകർന്നു പോയത് മോദി അമിത് ഷാ ദ്വയം വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ ഭയത്തിന്റെ ഗോപുരമാണ്. അതാണവരെ ഇങ്ങനെ അസ്വസ്ഥരാക്കുന്നതും’ -ഈ വിഷയത്തിൽ നിരുപാധികം ഐഷി ഘോഷിനൊപ്പം തന്നെയാണെന്നും ഷിബു വ്യക്തമാക്കി.
‘യു.പി പോലീസ് കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ഗാസിയാബാദ് സ്വദേശി മുഹമ്മദ് ജുനൈദ് ചെയ്ത തെറ്റ് സമരക്കാർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു എന്നതാണ്. യോഗിയുടെ മുൻ പാർലമെന്റ് മണ്ഡലത്തിലെ മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ പിടഞ്ഞു മരിക്കുന്ന കുട്ടികൾക്ക് പ്രണവായു എത്തിച്ചതിന്റെ പേരിൽ ഇക്കാലമത്രയും കഫീൽ ഖാൻ എന്ന ഡോക്ടറെ വേട്ടയാടിയ യു പി പോലീസ് ഇങ്ങനെ ചെയ്തില്ലെങ്കിലാണ് അത്ഭുതം.
പൗരത്വ സമര കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പല വിദ്യാർത്ഥി നേതാക്കളും വർഷങ്ങൾക്കു ശേഷവും ഈ സമയവും ജയിലിലാണ്. എല്ലാവരും ഇരകളാണ്. ഇരകൾക്കിടയിൽ പ്രിവിലേജ്ഡ് ആയവർ, ആല്ലാത്തവർ അങ്ങനെ ഇല്ല, ഉണ്ടായിക്കൂടാ. ഐഷി ഘോഷിന് ഒരിക്കലും ചേരാത്ത ഒരു ചാപ്പയുടെ അധിക ഭാരം കൂടി പെറേണ്ടി വരുന്നവരാണവർ, തീവ്രവാദി. ഇന്ത്യയിൽ മുസ്‍ലിം സംവരണം അവശേഷിക്കുന്ന ഏക മേഖലയാണത്.
ഇപ്പോൾ ഐഷി ഘോഷിനെ പിന്തുണക്കുന്നവരുടെ നാവിൽ നിന്ന് പോലും ആ വാക്ക് പലവട്ടം കേൾക്കേണ്ടി വന്ന മുൻകാല അനുഭവങ്ങളിൽ നിന്ന് പറയേണ്ടി വരികയാണ്, ഇന്നവർ ഐഷി ഘോഷിനെ തേടി വന്നു. നാളെ അവർ ആരെയും തേടി വരാം..
ആക്കൂട്ടത്തിൽ ഇന്നലെകളിൽ തടവിലാക്കപ്പെട്ടവരെ കൂടി ഓർക്കാം നമുക്ക്. നിരുപാധികം എന്ന വാക്കിനെ നിരുപാധികമായി ഊന്നിപ്പറഞ്ഞു ഒരുമിച്ചു നിൽക്കാം. Stand with you comrade’ -അഡ്വ. ഷിബു മീരാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.