തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുന്നു; വിശ്വാസങ്ങളുടെ മേൽ സി.പി.എം കടന്നു കയറുകയാണ് -പി.എം.എ സലാം

മലപ്പുറം: തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിർത്തി കൊണ്ടു തന്നെ ജീവിത മാർഗത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവർ നിർവഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലർ അവരുടേതായ നയങ്ങൾ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.

മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സി.പി.എം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെൺകുട്ടികൾ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേൽ സി.പി.എം കടന്നു കയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങൾ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി.

മുസ് ലിം പെൺകുട്ടികളുടെ തലയിൽ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ്. ഇക്കാലമത്രയും പ്രവർത്തിച്ചത് പട്ടിണി മാറ്റാനോ, ഭൂമി നൽകാനോ, വീട് നൽകാനോ അല്ലെന്ന് സി.പി.എം സമ്മതിക്കുകയാണ്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എമ്മിലെ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ തുറന്നുപറച്ചിൽ. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ. അനിൽകുമാർ പറഞ്ഞു. മുസ് ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Muslim girls create wonder; CPM is encroaching on beliefs - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.