തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം. മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തൃശൂർ പൂരത്തോടനുബന്ധിച്ച് മുളങ്കുന്നത്തുകാവ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മേഖലയിൽ 321 വീടുകൾക്ക് നാശമുണ്ടായതായും കണ്ടെത്തി. ആകെ മൂന്ന് കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി തയാറാക്കിയ വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
നേരത്തേ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് കഴിഞ്ഞ സർക്കാറും 14 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നതാണ്. റവന്യു മന്ത്രിയായിരുന്ന കെ. രാജനാണ് അന്ന് പ്രഖ്യാപനം നടത്തിയത്.
അതേസമയം, ദുരന്തത്തിൽ ഹൈകോടതി സർക്കാറിന്റെയും പൊലീസ് മേധാവിയുടെയും സ്ഫോടക വസ്തു വകുപ്പിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. വിഷയം പൊതുതാൽപര്യ ഹരജിയായി പരിഗണിച്ചാണ് നടപടി. ഹരജി വീണ്ടും ജൂൺ 16ന് കോടതി പരിഗണിക്കാനിരിക്കെയാണ്.
ഏപ്രിൽ 21ന് അപകടമുണ്ടായ വെടിക്കെട്ടുപുരയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെന്ന പരാതികളും മാധ്യമവാർത്തകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം സ്വമേധയാ കേസെടുത്തത്. ഇത്തരമൊരു വൻ ദുരന്തത്തിന് കാരണം വസ്തുക്കൾ കൈകാര്യം ചെയ്തതിലും നിയമം നടപ്പാക്കുന്നതിലുമുണ്ടായ വീഴ്ചയാണോ എന്നതടക്കമാണ് കോടതി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.