തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പിൽ പ്രതികരണവുമായി തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ. സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. ഇത്തവണ തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്തില്ലെന്നും ആഘോഷപൂർവം പൂരം നടത്താനുള്ള സാഹചര്യമല്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പ്രതികരിച്ചു.
അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റി അംഗങ്ങളും അപകടത്തിൽ മരിച്ചു. പൂരത്തിന്റെ ചടങ്ങുകൾ മാത്രമായിരിക്കും നടത്തുക. വെടിക്കെട്ട് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച ശേഷം കൈക്കൊള്ളും. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കും. ഇരുപത് വർഷത്തോളമായി തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എല്ലാ കാര്യങ്ങളും നിയമാനുസൃതമായാണ് ചെയ്തിരുന്നത്. പരിശോധനയിൽ നിരോധിത വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തിൽ അട്ടിമറി സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദഗ്ധ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ. നിലവിൽ നാട് നടുങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താനാണ് ദേവസ്വം ആലോചിക്കുന്നതെന്നും ഗിരീഷ് അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. ജനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാനാണ് ശ്രമിക്കുന്നത്. ജില്ലാഭരണകൂടവുമായി ചേർന്ന് കൂടിയാലോചിച്ച ശേഷമാണ് തുടർ നടപടികളിൽ തീരുമാനമെടുക്കുക. ജനങ്ങളുടെ വികാരവും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും ഉണ്ടാവുക. ജില്ലാഭരണകൂടം എന്ത് പറയുന്നുവോ അതിനൊപ്പം നിന്ന് തീരുമാനങ്ങളെടുക്കും. തൃശൂർ പൂരത്തിനുള്ള എല്ലാ തയാറെടുപ്പുകളും കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടം നടന്നതിൽ കേരള സമൂഹം മുഴുവൻ വളരെയധികം ദുഖത്തിലാണ്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ സർക്കാർ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ അംഗീകരിക്കണം. ഹൈക്കോടതിയിൽ പെറ്റീഷൻ നൽകി വിഷയത്തിൽ ഇടപെടാനുള്ള അനുവാദം സർക്കാർ തേടുമെന്നാണ് മനസിലാക്കുന്നത്. അതേ തുടർന്ന് സർക്കാർ തീരുമാനമെടുക്കുകയും അതിനോട് ദേവസ്വം യോജിക്കുകയും ചെയ്യും. 2006 ലാണ് ഇതിന് മുൻപ് വലിയൊരു വെടിക്കെട്ട് അപകടം ഇവിടെ നടന്നത്. ഏതാണ്ട് 20 കൊല്ലത്തിന് ശേഷം വീണ്ടുമൊരു അപകടം നടന്നിരിക്കുകയാണ്- ജി. രാജേഷ് പറഞ്ഞു.
തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയാറാക്കിയ കേന്ദ്രത്തിൽ ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 13 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.