തുറമുഖങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതാൻ നീക്കം; സി.ഐ.എസ്.എഫ് നിയന്ത്രണം ആശങ്കാജനകമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: സാധാരണക്കാർ ഉപജീവനത്തിനായി ആശ്രയിക്കുന്ന തുറമുഖങ്ങളെ തന്ത്രപ്രധാന മേഖലകളായി പ്രഖ്യാപിച്ച് കോർപറേറ്റുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് മത്സ്യബന്ധന തുറമുഖങ്ങളുടെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന് കൈമാറാനുള്ള നീക്കത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ആരോപിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാർഗം തടസ്സപ്പെടുത്തുന്നതും ജനാധിപത്യപരമായ അവകാശങ്ങളെ ധ്വംസിക്കുന്നതുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കപ്പൽശാലകൾക്കും വിമാനത്താവളങ്ങൾക്കും നൽകുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ മത്സ്യബന്ധന തുറമുഖങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് പ്രായോഗികമല്ല. അർധരാത്രിയിലും പുലർച്ചെയുമായി ആയിരക്കണക്കിന് തൊഴിലാളികളും വള്ളങ്ങളും വന്നുപോകുന്ന സജീവമായ തൊഴിലിടമാണ് ഹാർബറുകൾ. ഇവിടേക്ക് തോക്കേന്തിയ കേന്ദ്രസേനയെ നിയോഗിക്കുന്നത് വലിയ തോതിലുള്ള സംഘർഷങ്ങൾക്കും ഭീതിജനകമായ അന്തരീക്ഷത്തിനും കാരണമാകും.

കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും മത്സ്യവ്യാപാരത്തിന്റെ വേഗതയെ ബാധിക്കും. ചുമട്ടുതൊഴിലാളികൾ, കച്ചവടക്കാർ, ഐസ് പ്ലാന്റ് ജീവനക്കാർ തുടങ്ങിയ അനുബന്ധ തൊഴിലാളികളുടെ പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കപ്പെടും. സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യത ഹാർബർ യൂസർ ഫീസായി തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ സാധ്യതയുണ്ട്. ഇത് നിലവിൽത്തന്നെ പ്രതിസന്ധിയിലായ മത്സ്യമേഖലയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്നതും തീരദേശവാസികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ഈ നടപടി. അതിനാൽ, മത്സ്യബന്ധന തുറമുഖങ്ങളെയും തീരദേശത്തെയും തകർക്കുന്ന ഈ ജനവിരുദ്ധ നീക്കത്തിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്തിരിയണമെന്ന് റോയ് അറയ്ക്കൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Move to hand over ports to corporates; SDPI expresses concern over CISF control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.