തെരുവുനായ ശല്യം: കടികിട്ടിയവർ ആറുലക്ഷത്തിലേറെ; നഷ്ടപരിഹാരം തേടിയത് 5036 പേർ

കൊച്ചി: നാടാകെ തെരുവുനായ് ആക്രമണം നടക്കുമ്പോഴും നഷ്ടപരിഹാരം തേടുന്നവരുടെ എണ്ണം നാമമാത്രം. പ്രതിവർഷം ഒരുലക്ഷത്തിലേറെ പേർ തെരുവുനായ് ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് കണക്ക്. എന്നാൽ നഷ്ടപരിഹാരത്തിൽ തീർപ്പ് കൽപിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ ആറുവർഷത്തിനിടെ എത്തിയത് 5036 പരാതികൾ മാത്രം. ഇതിൽ കമീഷന് തീർപ്പ് കൽപിക്കാനായത് 881 എണ്ണവും.

സുപ്രീംകോടതി നിർദേശപ്രകാരം 2016 സെപ്റ്റംബറിലാണ് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായി മൂന്നംഗ സമിതി നിലവിൽവന്നത്. ഇതിനിടെ തെരുവുനായ് ആക്രമണത്തിന് ഇരയായവരുടെ എണ്ണം ആറുലക്ഷത്തിലേറെയാണ്.തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി. വളര്‍ത്തുനായ്ക്കളുടെ ആക്രമണം ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല. കമ്മിറ്റിക്ക് ലഭിക്കുന്ന പരാതിയിൽ കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപരിഹാരം ലഭിക്കും. 20 ലക്ഷം രൂപവരെ നഷ്ടപരിഹാരം വിധിച്ച കേസുകളുണ്ട്.

കമ്മിറ്റി നഷ്ടപരിഹാരം വിധിച്ചവരിൽ എത്രപേർക്ക് അത് ലഭിച്ചു എന്നതിന് കൃത്യമായ കണക്കുകളില്ല. മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണൽ മാതൃകയിലാണ് ഇരക്കുണ്ടായ നഷ്ടങ്ങൾ കണക്കാക്കി കമീഷൻ നഷ്ടപരിഹാരം വിധിക്കുന്നതെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ 'മാധ്യമ'ത്തോട് പറഞ്ഞു. നഷ്ടപരിഹാരം വിധിക്കാനേ കമീഷന് അധികാരമുള്ളൂ. നൽകേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും സംസ്ഥാന സർക്കാറുമാണ്. സർക്കാറും തദ്ദേശ സ്ഥാപനവും നഷ്ടപരിഹാരം നൽകാതിരുന്നാൽ ഇരയായ ആൾ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടത്. 

കടിയേറ്റവരെക്കാൾ ദുർഗതിയിൽ കമീഷൻ

കൊച്ചി: തെരുവുനായ് ആക്രമണം വലിയ സാമൂഹിക പ്രശ്നമായി മാറുമ്പോഴും ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന സിരിജഗൻ കമീഷനോട് സർക്കാറിന് അവഗണന.കമീഷൻ ഓഫിസിൽ ഒരു സെക്രട്ടറിയും ക്ലർക്കും പ്യൂണും മാത്രമാണുള്ളത്.

ഓഫിസിൽ ഫോണോ ഇ-മെയിൽ വിലാസമോ ഇല്ല. തപാൽ ചെലവിൽ മാത്രം ഒന്നരലക്ഷത്തോളം രൂപ ജസ്റ്റിസ് സിരിജഗന് സർക്കാർ നൽകാനുണ്ട്. യാത്രച്ചെലവ് അനുവദിക്കാത്തതിനാൽ മറ്റു ജില്ലകളിൽ സിറ്റിങ് നടത്താനാകുന്നില്ല. പരാതി നൽകുന്നവർ കൊച്ചിയിലെ കമീഷൻ ആസ്ഥാനത്ത് തെളിവെടുപ്പിന് ഹാജരാകണം. ഇതു നിമിത്തം പലപ്പോഴും ഇരകൾ തെളിവെടുപ്പിന് എത്താറില്ല. 

Tags:    
News Summary - More than six lakh people were bitten by the street dog; 5036 people sought compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.