കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ഒത്താശ ചെയ്ത കേസിൽ നാല് കസ്റ്റംസ് സൂപ്രണ്ടുമാരും ഏഴ് ഇൻസ്പെക്ടർമാരും അടക്കമുള്ളവരെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സി.ബി.ഐ എറണാകുളം പ്രത്യേക കോടതി മുമ്പാകെ മുദ്രവെച്ച കവറിൽ നൽകിയ പ്രഥമവിവര റിപ്പോർട്ടിലാണ് കൂടുതൽ പ്രതികളെക്കുറിച്ച് വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടുമാരായ കൊണ്ടോട്ടി കുമ്മിണിപ്പറമ്പ കുഴിയതടത്തിൽ വീട്ടിൽ കെ.എം. ജോസ്, തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ശ്രീമനയിൽ ഇ. ഗണപതി പോറ്റി, യു.പി സ്വദേശി സത്യമേന്ദ്ര സിങ്, കസ്റ്റംസ് ഇൻസ്പെക്ടർമാരായ മലപ്പുറം അരീക്കോട് കരണത്ത് വീട്ടിൽ കെ. യാസർ അറഫാത്ത്, ഹരിയാന സ്വദേശി നരേഷ്, ഝാർഖണ്ഡ് സ്വദേശി സുധീർകുമാർ, പാലക്കാട് കണ്ണാടിപുറയത്ത് റാം വില്ലയിൽ വി.സി. മിനിമോൾ, ഹരിയാന സ്വദേശികളായ സഞ്ജീവ് കുമാർ, യോഗേഷ്, യു.പി സ്വദേശി രാമേന്ദ്ര സിങ്, സൂപ്രണ്ട് പാലാരിവട്ടം ചക്കുങ്കൽ റോഡ് പള്ളിപ്പാട്ട് എസ്. ആശ, ഹവിൽദാർമാരായ കണ്ണൂർ അത്തിയാടം ചെഞ്ചേരിൽ സി. അശോകൻ, ചാലക്കുടി പാണേക്കാട് വീട്ടിൽ പി.എം. ഫ്രാൻസിസ്, മലപ്പുറം പള്ളിക്കൽ നമ്പ്യാട്ട് വീട്ടിൽ കെ. മണി എന്നിവരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്വകാര്യ വ്യക്തികളെയും ഉദ്യോഗസ്ഥരെയുമാണ് സി.ബി.ഐ പ്രതിചേർത്തിരിക്കുന്നത്.
ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരോധിത വസ്തുവകകൾ അടക്കം ഇറക്കുമതി ചെയ്യാൻ ഒത്താശ ചെയ്യുക വഴി ഉദ്യോഗസ്ഥർ വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐ വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയാക്കി കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഏതാനും യാത്രക്കാരെ ഡി.ആർ.ഐയുടെ സഹായത്തോടെ സി.ബി.ഐ പരിശോധിച്ചിരുന്നു. ഇവരിൽനിന്ന് 70 ലക്ഷത്തിലേറെ രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തതായും സി.ബി.ഐ എഫ്.ഐ.ആറിൽ പറയുന്നു. സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി വി. ദേവ്രാജിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഴുവൻ ഉദ്യോഗസ്ഥർക്കും സി.ബി.ഐയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഹാജരാകുന്ന ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷമാകും അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.