കൊച്ചി: മതസ്പർധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്കൂൾ എം.ഡി എം.എം. അക്ബർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒമ്പത്) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വാദങ്ങൾ കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചതെന്ന് അപേക്ഷയിൽ പറയുന്നു. നിരപരാധിയാണെന്നും ആദ്യം രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിൽ പ്രതിചേർത്തിരുന്നില്ലെന്നും ഒരു ന്യായീകരണവുമില്ലാതെയാണ് പ്രതിചേർത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന പുസ്തകം 2009 മുതൽ രാജ്യത്ത് 400ലേറെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്.
മുസ്ലിം വിദ്യാർഥികൾക്കായി മാത്രമുള്ള ഇത് കേരളത്തിൽ 12 സ്കൂളുകളിൽ പഠിപ്പിക്കുന്നതാെണന്നും മതസ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്.
രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്ന പൊലീസ് വാദം കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പീസ് സ്കൂളിലെ രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ ഭാഗം മതസ്പർധ വളർത്തുന്നതാണെന്നുകാണിച്ച് എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസർ നൽകിയ പരാതിയിൽ 2016 ഒക്ടോബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.