തിരുവനന്തപുരം: സർക്കാറിന്റെ വ്യവസായ നയത്തിന് കളങ്കം വരുത്തുന്ന നിലയിലാണ് പഞ്ചായത്ത് സെക്രട്ടറിമാർ പെരുമാറുന്നതെന്ന് കെ.ബി. ഗണേഷ് കുമാർ. മന്ത്രിമാർ നേരിട്ട് വിളിച്ച് പറഞ്ഞാലേ അവർ അനുസരിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടികാട്ടി. എം.വി. ഗോവിന്ദൻ മന്ത്രി ആയിരുന്നപ്പോഴും ഇപ്പോൾ താൻ മന്ത്രിയായപ്പോഴും നിരവധി യോഗങ്ങൾ ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. വകുപ്പിലെ എൻജിനീയറിങ് വിങ്ങിന്റെ കെടുകാര്യസ്ഥത സംബന്ധിച്ച് മാത്യു ടി. തോമസും സഭയിൽ ആരോപണമുന്നയിച്ചു. എൻജിനീയറിങ് ജീവനക്കാർ ജോലിഭാരംമൂലം വകുപ്പിൽ തുടരാൻ തയാറാകുന്നില്ല. കെ.എസ്.ഇ.ബി പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ശമ്പളവും കുറഞ്ഞ ജോലി ഭാരവുമുള്ളതിനാൽ അങ്ങോട്ട് മാറുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാലുടൻ വിഷയത്തിൽ സർക്കാർ ഇടപെടും.
ഹർഷിനക്ക് നീതി ഉറപ്പാക്കും
വയറിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വീണ ജോർജ്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകുമോ എന്ന കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
ആശുപത്രിയിൽ വരി നിൽക്കേണ്ട
ആശുപത്രികളിൽ വരിയിൽ നിൽക്കാതെ ലോകത്തെവിടെയിരുന്നും അപ്പോയ്ന്റ്മെന്റ് എടുക്കാൻ ഇ-ഹെൽത്ത് സംവിധാനത്തിൽ സൗകര്യമൊരുക്കിയെന്ന് മന്ത്രി വീണ ജോർജ്. ഇ-പെയ്മെന്റ് സജ്ജമാക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ ചുമതല ഏൽപിച്ചു. രണ്ടുമാസം കൊണ്ട് നടപ്പാക്കും.
രോഗികളുടെ ഡിജിറ്റൽ വിവരങ്ങൾക്ക് സ്വകാര്യത ഉറപ്പുണ്ട്
രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുമ്പോൾ സർക്കാർ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണ ജോർജ്. ബയോ മാലിന്യ ശേഖരണത്തിന് മെറ്റീരിയൽ കലക്ഷൻ സെന്റർ ഒരുക്കുന്നുണ്ട്. ഒന്നരവർഷം കൊണ്ട് ഇത് നടപ്പാക്കുമെന്നും മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.