ശരണ്യ മാധ്യമങ്ങളോട് സംസാരിക്കുന്നു
മടിക്കേരി/ നാദാപുരം: വഴിതെറ്റി നാലുനാൾ കൊടുംവനത്തിൽ അകപ്പെട്ട കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തിയതിന്റ സന്തോഷത്തിൽ വീർപ്പുമുട്ടി കുടുംബം. താൻ ആരോഗ്യവതിയാണെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ശരണ്യ ബന്ധുക്കളോട് ഫോണിൽ പറഞ്ഞു. മോളെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ സമാധാനമായെന്നും ശരണ്യയുടെ അമ്മ പ്രതികരിച്ചു.
രാവിലെ മാധ്യമങ്ങളെ കാണാൻ മടിച്ചിരുന്ന അമ്മ, മകളെ കണ്ടെത്തിയത് അറിഞ്ഞതോടെ സന്തോഷത്തോടെ മാധ്യമങ്ങളുമായി സംസാരിച്ചു. കുടകിലെ തടിയന്‍റെമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ ശരണ്യയെ പ്രദേശവാസികളാണ് ആദ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തെരച്ചിലിന് നേതൃത്വം നൽകിയ വനംവകുപ്പ് റെസ്ക്യൂ ടീം അംഗം ശരണ്യയുമായി വീരാജ്പേട്ടയിലെ ആശുപത്രിയിലേക്ക് തിരിച്ചു. ഇവിടെ പരിശോധനയിൽ ആരോഗ്യ നില തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കും.
ഈ മാസം രണ്ടിന് ഉച്ചയോടെ കാണാതായ ശരണ്യയെ നാലാംദിവസമാണ് വനമേഖലയിൽ നിന്ന് കണ്ടത്തിയത്. 60 അംഗ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ നാലുസംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. ഡ്രോൺ, തെർമൽ സ്കാനർ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയിരുന്നു പരിശോധന.
സംഭവദിവസം ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ശരണ്യയെ കണ്ടില്ല.
ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു കുന്നിൻ മുകളിൽ നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിൽ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്.
ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബൽ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ മാതാപിതാക്കളുടെയും നാടിന്റെയും കാത്തിരിപ്പിന് അറുതിയായി ശരണ്യയെ കണ്ടെത്തിയെന്ന സേന്താഷ വാർത്ത വൈകീട്ട് ആറ് മണിയോടെ ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.