ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകൾ കാണാതായ സംഭവം: പൊലീസ് കേസെടുത്തു, ജീവനക്കാരെ സംശയം

തിരുവനന്തപുരം: കലക്ടറേറ്റിലുള്ള ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥരെ സംശയം. 70 പവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, 48,000 രൂപ, 146 ഗ്രാം വെള്ളി എന്നിവ കാണാതായെന്നാണ് സബ്കലക്ടറുടെ റിപ്പോർട്ട്. സബ്കലക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. തുടർന്ന് പൊലീസ് സംഘം സ്ഥലം സന്ദർശിച്ച് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് കലക്ടർ നവജ്യോത് ഖോസ പ്രതികരിച്ചു.

മോഷണം നടന്നതി‍െൻറ ഒരു തെളിവും ഇല്ലാത്തതിനാൽ ജീവനക്കാരിൽ ചിലർ തന്നെയാകാം ഇതിനുപിന്നിലെന്ന സംശയം ശക്തമാണ്. 2010നും 2020 നും ഇടയിലാണ് തിരിമറി നടന്നിട്ടുള്ളതെന്നാണ് വിലയിരുത്തൽ. സബ്കലക്ടർ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്. എന്നാൽ കൂടുതൽ സ്വർണവും പണവും നഷ്ടപ്പെട്ടോയെന്ന സംശയവും നിലവിലുണ്ട്. അസ്വാഭാവികമായി മരിച്ചവരുടെ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. ആർ.ഡി.ഒയുടെ കീഴിൽ ഒരു സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയൻ. അസ്വാഭാവിക മരണങ്ങളിൽ കേസ് അവസാനിച്ചാൽ മാത്രമാണ് ആർ.ഡി.ഒ കോടതിയിൽ സൂക്ഷിക്കുന്ന സ്വർണം ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നത്. എന്നാൽ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നൽകാറില്ല. ഈ പഴുതുപയോഗിച്ച് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവി‍െൻറ സ്വർണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനിയും ചിറയിൻകീഴ് സ്വദേശിനിയുടെ ബന്ധുക്കളും സബ് കളക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് ലോക്കർ പരിശോധിച്ചപ്പോള്‍ തൊണ്ടിമുതൽ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതേതുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതൽ നഷ്ടമായതായി തെളിഞ്ഞത്. ലോക്കർ തകർത്തിട്ടില്ല.

സ്വർണം കാണാതായ കാലയളവിൽ ഇരുപതിലധികം പേർ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂർക്കട പൊലീസ് ചോദ്യംചെയ്യും. കവർച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Missing RDO court case: Police file case, staff suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.