കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ച് പറയുന്നതിനിടെ വേടനെ പോലും ഞങ്ങൾ സ്വീകരിച്ചെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദത്തിലായി. കഴിഞ്ഞ അഞ്ചു വർഷമായി പരാതികളില്ലാതെ സിനിമ അവാർഡ് നൽകാനായി എന്നുപറഞ്ഞ കൂട്ടത്തിലാണ് മന്ത്രി, വേടനെ പോലും ഞങ്ങൾ അവാർഡിനായി സ്വീകരിച്ചു എന്ന പരാമർശം നടത്തിയത്.
വേടനെ പോലും എന്ന പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കി. കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. അതേസമയം, ‘പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്ന് മന്ത്രി പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ സിനിമയെ പരിഗണിക്കാത്തതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.