മന്ത്രി വരാൻ വൈകി; മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പിണങ്ങിപ്പോയി, മന്ത്രിയാണെങ്കിലും ഇത്രയൊന്നും വൈകരുതെന്നും പറഞ്ഞ് വേദിവിട്ടു
കാസർകോട്: മന്ത്രി വരാൻ വൈകിയതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യാതിഥിയായ എം.പി ഇറങ്ങിപ്പോയി. മൂളിയാർ ബോവിക്കാനത്ത് എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി ജെ.ചിഞ്ചുറാണി വരാൻ വൈകിയതിനെ തുടർന്നാണ് സ്ഥലം എം.പിയായ രാജ്മോഹൻ ഉണ്ണിത്താൻ വേദിവിട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് കെട്ടിടോദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി 2.30-ന് മുമ്പുതന്നെ സ്ഥലത്തെത്തി. മറ്റു ജനപ്രതിനിധികളും കൃത്യസമയത്തുതന്നെ എത്തി. ഏതാണ്ട് ഒന്നര മണിക്കൂറോളം അവിടെ ചിലവഴിച്ച മന്ത്രി മന്ത്രിയാണെങ്കിലും ഇത്രയൊന്നും വൈകരുതെന്നും പറഞ്ഞു കാറിൽ കയറി സ്ഥലംവിട്ടു. മറ്റു ജനപ്രതിനിധികൾ എം.പിയെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും മറ്റു പരിപാടികൾ ഉണ്ടെന്ന് പറഞ്ഞ് പോകുകയായിരുന്നു.
നാല് മണിയോടെ മന്ത്രി ചിഞ്ചുറാണിയും അധ്യക്ഷനായ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എയും വരുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി നാട്ടുകാരനായ(കൊല്ലം) രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നാണ് വിശേഷിപ്പിച്ച് സംസാരിക്കുകയും ചെയ്തു. മന്ത്രി വൈകിയതിനെത്തുടര്‍ന്ന് ആശംസ പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും പൂര്‍ണമായും ഒഴിവാക്കിയായിരുന്നു ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.